ജനവാസമേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ വരവറിയാന്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പുതിയ പരീക്ഷണം. പാലക്കാട് കഞ്ചിക്കോട് വനത്തിലാണ് ക്യാമറ നിരീക്ഷണത്തിനൊപ്പം ഭൂമിക്കടിയിലെ കേബിളും പ്രയോജനപ്പെടുത്തി മൃഗങ്ങളുെട സാന്നിധ്യം മനസിലാക്കുന്നത്. ട്രെയിന്‍ തട്ടി അടുത്തിടെ രണ്ട് കാട്ടാനകള്‍ ചരിഞ്ഞ മേഖലയിലാണ് ജാഗ്രത.
ധോണി ആന ക്യാംപിലെ കുങ്കി അഗസ്ത്യന്‍ പരീക്ഷണത്തിനാണ് വനമേഖലയിലെത്തിയത്. നടന്ന് നീങ്ങുമ്പോള്‍ ക്യാമറയില്‍ പതിയുന്നുണ്ടോ എന്നറിയാന്‍. പതിഞ്ഞു കൃത്യമായി തെളിഞ്ഞു. വരവിന്റെ വിവരങ്ങള്‍ കൃത്യമായി വനപാലകരുടെ മൊബൈലിലേക്ക് മുന്നറിയിപ്പ് സന്ദേശവുമായെത്തി. അഗസ്ത്യനല്ല കാട് വിട്ട് നാട്ടിലേക്ക് ഏത് വമ്പനിറങ്ങിയാലും തിരിച്ചറിയുന്ന സംവിധാനമാണ് കഞ്ചിക്കോട് വനമേഖലയില്‍ പരീക്ഷിച്ചത്. ഡിജിറ്റല്‍ അക്വാസ്റ്റിക് സെന്‍സിങ് സാങ്കേതിക വിദ്യ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഭൂമിക്കടിയിൽ കഴിച്ചിട്ട ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ സഹായത്തോടെ ആനയുടെയും മറ്റ് വന്യ മൃഗങ്ങളുടെയും മനുഷ്യവാസ സ്ഥലലങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ അറിയിപ്പുകൾ ലഭിക്കുന്നു. നിർമിത ബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറില്‍ വിശകലനം ചെയ്ത് വേഗത്തില്‍ ആര്‍ആര്‍ടി സംഘത്തിനെ അറിയിക്കാന്‍ കഴിയും
തെര്‍മല്‍ ക്യാമറ സംവിധാനത്തിലൂടെ മൃഗങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ പതിഞ്ഞുള്ള സന്ദേശമായതിനാല്‍ വേഗത്തില്‍ ആര്‍ആര്‍ടി സംഘത്തിന് പ്രതികരിക്കാന്‍ കഴിയും. വനം വകുപ്പുമായി ചേർന്ന് സഹകരണ സ്ഥാപനമായ കേരള ദിനേശ് ഐ.ടി സിസ്റ്റമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്.