പ്രതീകാത്മക ചിത്രം
വിമാനത്തോളം വലുപ്പമുളള ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നെന്നും ഭാവിയിൽ അത് ഭൂമിയുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ടെന്നും അറിയിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അമോർ ഗ്രൂപ്പിൽപെടുന്ന, 88 അടി വ്യാസമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. '2024 കെ.എൻ1 എന്നാണ് ഈ ഛിന്നഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. 2024 ജൂണ്‍ 23ന് രാത്രി 11.39ന് ഭൂമിക്കരികിലൂടെ ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം നിലവില്‍ ഭൂമിക്ക് യാതൊരു തരത്തിലുമുളള അപകടമുണ്ടാക്കില്ലെന്നും ഭൂമിയിൽനിന്നു സുരക്ഷിതമായ അകലത്തിലായിരിക്കും ഇത് കടന്നുപോകുക എന്നും നാസ അറിയിച്ചിരുന്നു. ഭൂമിയില്‍ നിന്നും 56 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലായിരിക്കും ഛിന്നഗ്രഹം കടന്നുപോകുന്നതെന്നും നാസ വ്യക്തമാക്കിയിരുന്നു. 2024 കെ.എൻ1നെ അപകടകരമല്ലാത്ത ഛിന്നഗ്രഹമായാണ് നാസ തരംതിരിച്ചിരിക്കുന്നത്. നിലവില്‍ ഇത് ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും ഭാവിയില്‍ ഒരു കൂട്ടിയിടി സാധ്യതയും നാസ പ്രവചിക്കുന്നുണ്ട്. ഈ ഛിന്നഗ്രഹം ഭാവിയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുളള സാധ്യത 72 ശതമാനമാണെന്നും നാസ വ്യക്തമാക്കി.
2024 കെ.എൻ1ന്‍റെ സഞ്ചാര പഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നാസ. കൂടാതെ ഈ ആകാശഗോളങ്ങളെ നിരീക്ഷിക്കാൻ നാസയുടെ സെൻ്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് (CNEOS), പാൻ-സ്റ്റാർസ്, കാറ്റലീന സ്കൈ സർവേ, നാസയുടെ NEOWISE ദൗത്യം തുടങ്ങിയ പദ്ധതികളിൽ നിന്നുള്ള സംഭാവനകളും ലോകമെമ്പാടുമുള്ള നിരീക്ഷണാലയങ്ങളിൽ നിന്നുള്ള ഡാറ്റയും ഉപയോഗപ്പെടുത്തുന്നതായും നാസ അറിയിച്ചു. ജെപിഎല്ലിൻ്റെ ഗോൾഡ്‌സ്റ്റോൺ സോളാർ സിസ്റ്റം റഡാർ ഗ്രൂപ്പ് പോലുള്ള റഡാർ പദ്ധതികളും ഈ ബഹിരാകാശ പാറകളെ ട്രാക്ക് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.