petrol-price

ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചേക്കാമെന്ന് വിദേശ നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എയുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില കുറയുന്നതും നവംബറിൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വില കുറയ്ക്കാനുള്ള കാരണമായി വിലയിരുത്തുന്നു.

Also Read: പെട്രോൾ, ഡീസൽ വില കുറയ്ക്കാം; ഒറ്റ നിബന്ധനയെന്ന് സർക്കാർ

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഒക്ടോബർ മധ്യത്തോടെ പ്രതീക്ഷിക്കുന്നതിനാൽ ഒക്ടോബർ അഞ്ചിന് ശേഷം വില കുറയ്ക്കാനുള്ള സാധ്യതയാണ് സിഎൽഎസ്എ കാണുന്നത്. ബിജെപിക്കും സഖ്യ കക്ഷികൾക്കും നിർണായകമായ മഹാരാഷ്ട്രയിൽ ജനപ്രീയമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.

വില കുറയ്ക്കാൻ ഇതാ കാരണം

2023 സെപ്റ്റംബർ മുതൽ മാർച്ച് 2024 വരെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ലിറ്ററിന് 9 രൂപ മാത്രമാണ്. എന്നാൽ ഏപ്രിലിന് ശേഷം 20 ശതമാനം ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായി.

സെപ്റ്റംബർ 10ന് ബാരലിന് 69 ഡോളറിലേക്ക് വീണ് മൂന്ന് വർഷത്തെ താഴ്ന്ന വിലയിലെത്തി. ഇതോടെ പൊതുമേഖലാ എണ്ണ കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ പെട്രോളിൽ  ലിറ്ററിന് 10 രൂപയും ഡീസലിൽ 13 രൂപയുമാണ് എന്നാണ് വിലയിരുത്തൽ. ഈ ലാഭം ജനങ്ങളിലേക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചാൽ വില കുറയും. 

Also Read: '48 രൂപയ്ക്ക് പെട്രോളും 69 രൂപയ്ക്ക് ഡീസലും'; ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ചോദ്യവുമായി കോൺഗ്രസ്

എത്ര രൂപ കുറയും 

ഇന്ധന വിലയിൽ ഒന്ന് മുതൽ രണ്ട് രൂപയുടെ കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് എണ്ണ കമ്പനികൾ രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നു. സമാനമായ വിലകുറവ് ഇപ്പോഴും പ്രതീക്ഷിക്കുന്നു.

ഇന്ധന വില ലിറ്ററിന് അഞ്ച് രൂപ കുറച്ചാൽ രണ്ട് മാസത്തിനുള്ളിൽ പണപ്പെരുപ്പത്തിൽ 0.29 ശതമാനത്തിന്റെ ഇടിവ് ഉണ്ടാക്കുമെന്നാണ് കണക്ക്. ഇതുകൂടി പരി​ഗണിച്ചാകും വില കുറയ്ക്കുക. നിലവിൽ 100 രൂപയ്ക്ക് മുകളിലാണ് ഇന്ത്യയിലെ പെട്രോൾ വില. 90 രൂപയ്ക്ക് മുകളിൽ ഡീസലിനും ഈടാക്കുന്നു.

സർക്കാർ നഷ്ടം നികത്തുകമോ?

അസംസ്കൃത എണ്ണ വില കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാറിന് ലാഭമുണ്ടാക്കാനുള്ള വഴിയുണ്ട്. നേരത്തെ കുറച്ച എക്സൈസ് ഡ്യൂട്ടിയിലൂടെ ഉണ്ടായ നഷ്ടം തിരിച്ചുപിടിക്കാം. നിലവിൽ 19.80 രൂപയാണ് കേന്ദ്രസർക്കാർ പെട്രോളിന് മുകളിൽ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി. ഡീസലിന് 15.80രൂപയാണിത്. 2021 ലെ നിലവാരത്തേക്കാൾ 40 ശതമാനം, 50 ശതമാനം ഇടിവിലാണ് നിലവിലെ നികുതി.

‌ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയപ്പോഴാണ് നേരത്തെ എക്സ്സൈസ് ഡ്യൂട്ടി കുറച്ചത്. ഈ നഷ്ടം കുറയ്ക്കാൻ സർക്കാറിന് എക്സൈസ് ഡ്യൂട്ടി നിലവിൽ ഉയർത്താമെന്ന് നിക്ഷേപ സ്ഥാപനമായ ബോഫാ സെക്യൂരിറ്റീസ് വിലയിരുത്തൽ. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് ഡ്യൂട്ടിയിൽ  ഒരു രൂപ വർധനവ് വരുത്തിയാൽ സർക്കാറിന് വർഷത്തിൽ 20,000 കോടിക്ക് മുകളിൽ അധിക വരുമാനം ഉണ്ടാകും. എന്നാൽ ഇതിൽ മാറ്റം വരുത്താതെ ഇന്ധന കമ്പനികൾ വില കുറയ്ക്കാനുള്ള സാധ്യതയാണ് കൂടുതൽ.

ENGLISH SUMMARY:

Petrol diesel price may be reduced after October 5