ഓരോ ദിവസം കഴിയുമ്പോഴും ആവശ്യക്കാര്‍ക്കിടയില്‍ ആശങ്കകൂട്ടി സ്വര്‍ണത്തിന്‍റെ വില കുത്തനെ ഉയരുകയാണ്. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് സ്വര്‍ണത്തിന്‍റെ കുതിപ്പ്. ഇന്നത്തെ വില അനുസരിച്ച് ഒരുപവന്‍ സ്വര്‍ണത്തിന് 52,880 രൂപയും ഗ്രാമിന് 6,610 രൂപയുമാണ്. പവന് 52800 രൂപയാണെങ്കില്‍ മുന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്‍റെ പതിനെട്ട് ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 54,518 രൂപ നല്‍കേണ്ടി വരും. ആഭരണത്തിന്‍റെ പണിക്കൂലി മോഡല്‍ അനുസരിച്ച് അഞ്ച് ശതമാനം മുതല്‍ 20–30 ശതമാനം വരെയാകാം. പണിക്കൂലിക്ക് അനുസരിച്ച് ആഭരണത്തിന്‍റെ വിലയും കുടും. അതായത് 57000 രൂപക്ക് മുകളിലായിരിക്കും ഒരു പവന്‍ വാങ്ങാന്‍ വേണ്ട തുക.
ഈ വിലക്കയറ്റത്തിനിടയില്‍ മിക്ക ആളുകളും ചിന്തിക്കുന്നത് ഈ സ്വര്‍ണത്തിന് ഇങ്ങനെ വിലയിടുന്നത് ആരാണെന്നായിരിക്കും. സ്വര്‍ണം ഒരു ഉത്പന്നമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് റോളൊന്നുമില്ല. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ് അസോസിയേഷനാണ് കാലാകാലങ്ങളായി സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കുന്നത്. അത് വിതരണക്കാര്‍ പിന്തുടരുകയാണ് ചെയ്യാറ്. ഭീമ ജ്വല്ലറിയുടെ ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദനാണ് എ.കെ.ജി.എസ്.എം.എയുടെ ചെയര്‍മാന്‍.
ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രുപയുടെ വിനിമയ നിരക്ക്, സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വിലക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‌ണത്തിന്‍റെ ബാങ്ക് നിരക്ക്, മുംബൈ വിപണി വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില നിര്‍ണയിക്കുന്നത്. ഓരോ ദിവസവും പത്തുമണിക്ക് മുന്‍പ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിച്ച് പ്രഖ്യാപിക്കുന്നതാണ് പതിവ്. കേരളത്തിലെ വില നിശ്ചയിക്കുന്നത് എ.കെ.ജി.എസ്.എം.എയുടെ പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും അടങ്ങിയ മുന്നംഗ കമ്മിറ്റിയാണ്.
നിലവില്‍ തുടരുന്ന യുദ്ധങ്ങളും സ്വര്‍ണവിലയെ ബാധിക്കും. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം കൂട്ടുന്നതും വിലയെ ബാധിക്കും. വെള്ളിയും സ്വര്‍ണത്തിന് സമാനമായി വിലയില്‍ കുതിക്കുന്നുണ്ട്. ഗ്രാമിന് ഇന്ന് ഒരു രൂപ കൂടി 89 രൂപയാണ്. സ്വര്‍ണത്തിന്‍റെ വില വ്യാപാരികളെയും കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. നിക്ഷേപം എന്ന നിലയിൽ പതിനൊന്ന് ശതമാനത്തിന് മേൽ ആദായം സ്വർണം നൽകുന്നുണ്ട്.