ബൈക്ക് യാത്രികനെ ഇടിച്ച്തെറിപ്പിച്ച് നടൻ ശ്രീനാഥ് ഭാസി കടന്നുകളഞ്ഞ കേസിൽ ലഹരിയിടപാടുകളും അന്വേഷിക്കണമെന്നാവശ്യം. കാർ നിർത്താതെ പോയത് പലതും ഒളിപ്പിക്കാനാണെന്ന് അപകടത്തിൽ പരുക്കേറ്റ യുവാവ് മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നാഴ്ചകൾക്ക് ശേഷമാണ് കാറോടിച്ചത് ശ്രീനാഥ് ഭാസിയാണെന്ന് തിരിച്ചറിയുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും.
കഴിഞ്ഞ മാസം എട്ടിന് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് മിന്നായം പോലെയെത്തിയ ശ്രീനാഥ്ഭാസി ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. ട്രാക്ക്മാറിഎത്തിയ കാർ ഒന്ന് നിർത്തുകപോലും ചെയ്യാതെ വീണ്ടും കുതിച്ചു. കാലിൽ പരുക്കേറ്റ യുവാവിനെ വഴിയാത്രക്കാർ ഓടി എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഓടിച്ചത് ശ്രീനാഥ് ഭാസിയാണെന്ന് ആഴ്ചകൾക്ക് ശേഷം പൊലീസ് കണ്ടെത്തുന്നത്. ഹിറ്റ് ആൻഡ് റണ്ണിന് കേസെടുത്ത പൊലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഓംപ്രകാശ്, ചോക്ലേറ്റ് ബിനു അടക്കമുള്ളവർ പ്രതിയായ കേസിൽ ശ്രീനാഥിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് അപകടത്തിലും സംശയങ്ങൾ നിറഞ്ഞത്. അപകടസമയം ശ്രീനാഥ് ഭാസിയോടൊപ്പം കാറിലുണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.