ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയിൽ നിന്നു ഓൺലൈനിൽ പണം തട്ടിയ കേസിൽ നാലു പേർ അറസ്റ്റില്‍. മലപ്പുറം സ്വദേശികളെയാണ് ആലപ്പുഴ നോർത്ത് പോലീസ് പിടികൂടിയത്. ഓൺലൈൻ തട്ടിപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രപാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് .
മലപ്പുറം സ്വദേശികളായ ഉമർ അലി,ഷെമീർ അലി, അക്ബർ, മുഹമ്മദ് റിൻഷാദ് എന്നിവരാണ് ഓൺലൈനിലൂടെ ആളുകളെ കബിളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലുള്ളത്. ആലപ്പുഴ സ്വദേശിനിയിൽ നിന്നു പന്ത്രണ്ട് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. വീട്ടിലിരിന്നു പണം സമ്പാദിക്കാം എന്ന പരസ്യവാചകത്തിലാണ് യുവതി വീണത്. വീടുവിറ്റു കിട്ടിയ പണത്തിൽ നിന്നു പന്ത്രണ്ടു ലക്ഷം രൂപയാണ് പരിചയമില്ലാത്ത ആളുകളുടെ ആവശ്യപ്രകാരം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
അന്വേഷണത്തിൽ സംഘം സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് കണ്ടെത്തി. കൂടുതൽ ആളുകൾ ഈ സംഘത്തിലുണ്ട്. സമാന രീതിയിൽ ധാരാളം ആളുകൾ കബിളിപ്പിക്കപ്പെട്ടതായി പൊലിസിന് വിവരം ലഭിച്ചു.
അടുത്ത കാലത്തായികേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പും വ്യാപകമാകുന്നുണ്ട്. യഥാർഥ ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. പിടിയിലായ നാലു പേരെയും റിമാൻഡ് ചെയ്തു.