തൃശൂർ മണപ്പുറം ധനകാര്യ സ്ഥാപനത്തിൽ ഇരുപതു കോടി രൂപ തട്ടിച്ചെടുത്ത പ്രതി ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് എട്ട് അക്കൗണ്ടുകളിലൂടെ. അഞ്ച് അക്കൗണ്ടുകൾ ധന്യയുടെയും മൂന്നെണ്ണം ബന്ധുക്കളുടെയും പേരിലുള്ളതാണ്. ഇവയിൽ നാലു വർഷത്തിനിടെ 8000 ഇടപാടുകൾ നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെള്ളിയാഴ്ച സന്ധ്യയോടെയാണ് ധന്യ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
പൊലീസ് സ്റ്റേഷനിലേക്ക് കയറുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തോട് പരിഹാസത്തോടെയായിരുന്നു മറുപടി. ഈ ബാഗ് മൊത്തം കാശാ.. , പണം എൻറെ ബാഗിലിരിപ്പുണ്ടെന്നും വേഗമെങ്കിൽ വന്ന് തുറന്നുനോക്കിയാൽ കിട്ടുമെന്നുമായിരുന്നു ധന്യയുടെ വാക്കുകൾ. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു. ബാഗ് ധരിച്ചായിരുന്നു ധന്യ കീഴടങ്ങാൻ എത്തിയത്.
തൃശൂർ വലപ്പാട് ആസ്ഥാനമായുള്ള മണപ്പുറം കോംടെക് ധനകാര്യ സ്ഥാപനത്തിന്റെ ഇരുപതു കോടി രൂപയാണ് വനിതാ ഉദ്യോഗസ്ഥ തട്ടിയെടുത്തത്. കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ പതിനെട്ടു വർഷമായി ഇവിടെ ഉദ്യോഗസ്ഥയാണ്. ഐ.ടി. വിഭാഗത്തിന്റെ നിയന്ത്രണം ധന്യയ്ക്കായിരുന്നു. തട്ടിപ്പ് നടത്താൻ ഇത് കൂടുതൽ എളുപ്പമായി. മാത്രവുമല്ല, സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുടെ വിശ്വാസ്യത ഉറപ്പാക്കിയതോടെ പണം തട്ടിയെടുക്കൽ ലളിതമായി.
വ്യാജ വിലാസത്തിൽ അക്കൗണ്ടുകൾ രൂപികരിച്ച് വായ്പകളെല്ലാം അതിലേയ്ക്കു മാറ്റും. പിന്നീട്, സ്വന്തക്കാരുടെ അക്കൗണ്ടുകളിലേയ്ക്കും. പണം തട്ടിയത് ഓഡിറ്റിങ്ങിൽ പിടികൂടിയെന്ന് സൂചന ലഭിച്ചതോടെയാണ് ധന്യ മുങ്ങിയത്.