sanjay-missing

പുതുവല്‍സരാഘോഷത്തിനിടെ ഗോവയില്‍ കാണാതായ യുവാവിന്റെ മരണത്തില്‍ ദുരൂഹത. വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി സഞ്ജയു(19)ടെ മൃതദേഹമാണ് കടലില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ സഞ്ജയെ 31 ന് രാത്രി കാണാതാവുകയായിരുന്നു. 

 

സഞ്ജയ്ക്കു മരണത്തിനു മുൻപു മർദനമേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിലും പുറത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയെന്നാണു റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. 

 

29നാണു സഞ്ജയ് അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേർക്കൊപ്പം ഗോവയിലേക്കു പോയത്. ഒന്നിനു പുലർച്ചെ കാണാതായി. 4നു പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. അതിനിടെ, സഞ്ജയ്‌യുടെ മരണം കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. ഡാൻസ് പാർട്ടിയിൽ പങ്കെടുത്ത സഞ്ജയ്‌‌യെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളിയതാകുമെന്നാണു പിതാവ് സന്തോഷ് പറയുന്നത്. 

 

ഡാൻസ് ക്ലബ്ബിലെ  പാർട്ടിയിൽ സഞ്ജയ് ഡാൻസ് കളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സഞ്ജയ്‌യെ ഒരാൾ വിളിച്ചുകൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം. ഇക്കാര്യങ്ങളെല്ലാം ഗോവ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.