കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനം പരിശോധിക്കവെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് എക്സൈസും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ഇയാൾ ലഹരി സംഘത്തിലെ കണ്ണിയാണെന്ന് എക്സൈസ് സ്ഥിരീകരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വെള്ളിയാഴ്ച്ച പുലർച്ചെ 2.30 ഓടെ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസിന്‍റെ പരിശോധന. കർണാടക ഭാഗത്തു നിന്നു വന്ന കാർ എക്സൈസ് സംഘം പരിശോധിക്കുന്നു. പിറകുവശത്തെ സീറ്റിൽ പരിശോധന നടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥൻ ഷാജിയെ കാറിനുള്ളിലാക്കി യാസർ അറാഫത്ത് കാർ എടുത്ത് നീങ്ങി. മൂന്ന് കിലോമീറ്ററുകൾക്കപ്പുറം കിളിയന്തറയിൽ ഉപേക്ഷിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തിയപ്പോഴെക്കും യാസർ രക്ഷപെട്ടിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യാസറിനെയും വാഹനത്തെയും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നായി എക്സൈസ് കണ്ടെത്തിയത്. യാസർ വാഹനത്തിൽ കടത്തി കൊണ്ടു വന്നത് ലഹരി വസ്തുക്കളാണെന്നാണ് എക്സൈസിന്‍റെ നിഗമനം. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.