കാസർകോട് ചിറപ്പുറത്ത് പട്ടാപ്പകൽ വീട്ടിലെത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രതി പന്ത്രണ്ട് മണിക്കൂറിനകം പിടിയിൽ. കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജിനെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്.
കഴിഞ്ഞ ദിവസമാണ് ചിറപ്പുറം ആലിൻകീഴ് മിനി സ്റ്റേഡിയത്തിന് സമീപത്തെ ഒ.വി രവീന്ദ്രന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ നിന്ന് 20 പവൻ സ്വർണവും, പതിനായിരം രൂപയും കവർന്നു. മകളുടെ മക്കളുടെ പി ടി എ യോഗത്തിന്റെ ഭാഗമായി രവീന്ദ്രനും ഭാര്യ നളിനിയും കക്കാട് ഗവണ്മെന്റ് ഹയർസക്കന്ററി സ്‌കൂളിലേക്ക് പോയ സമയത്തായിരുന്നു മോഷണം. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന രവീന്ദ്രന്റെ മകൾ രമ്യയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
തറവാട്ടിൽ നടന്ന കളിയാട്ടത്തിന്റെ ഭണ്ഡാരം വരവായിരുന്നു പണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞതോടെ കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ് ആണ് മോഷ്ടാവെന്ന് കണ്ടെത്തി. കോഴിക്കോട് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അഭിരാജിനെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച പണവും സ്വർണവും ഇയാളിൽ നിന്ന് കണ്ടെടുത്തു.