മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയിൽ വീടിന്റെ പൂട്ട് തകർത്ത് സ്വർണാഭരണം കവർന്നു. വീടിന്റെ സി സി ടി വി മുകളിലേക്ക് തിരിച്ചു വച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
പുലർച്ചെ മൂന്നുമണിയോടെയാണ് കുറൂൽ സ്വദേശി സൈതലവിയുടെ വീട്ടിൽ കവർച്ച നടന്നത്. വീടിന്റെ പുറകിലുള്ള ഗ്രില്ലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് മുറിയിൽ ഉറങ്ങിക്കിടന്ന സൈതലവിയുടെ മകൾ ഫൗസിയുടെ രണ്ടര പവന്റെ പാദസരം കവർന്നു. ഫൗസിയ ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചില്ല. വീട്ടിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ മുകളിലേക്ക് തിരിച്ചുവച്ച നിലയിലാണ്.
മോഷ്ടാവ് വീട്ടിലേക്ക് കടന്നു സിസിടിവി തിരിച്ചുവയ്ക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽഇവ അവ്യക്തമാണ്. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.