പത്തനംതിട്ടയിൽ അമ്മയെ കൊന്ന കേസിൽ പരോളിൽ ഇറങ്ങി സഹോദരനെയും കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. പരോളിൽ ഇറക്കിയ അനിയനെയാണ് പന്നിവിഴ സ്വദേശി മോഹനൻ ഉണ്ണിത്താൻ ഉലക്കകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
17 വർഷം മുൻപ് അമ്മ ദാക്ഷായണിയെ തലയ്ക്ക് അടിച്ചു കൊന്ന് ജയിലിൽ പോയ ആളാണ് മോഹനൻ ഉണ്ണിത്താൻ. തിരുവനന്തപുരത്തെ തുറന്ന ജയിലിൽ ആയിരുന്നു. ഇപ്പോൾ 68 വയസ്സ്. കാലം ഏറെയായി ജയിലിൽ കിടക്കുന്ന ചേട്ടനെ അനിയൻ സതീഷ് കുമാർ ആണ് പുറത്തിറക്കിയത്. പന്നിവിഴയിലെ കുടുംബ വീട്ടിൽ തന്നെയായിരുന്നു ഇരുവരും . കഴിഞ്ഞ പതിനാലാം തീയതിയാണ് മോഹനൻ പരോളിൽ ഇറങ്ങിയത്. മദ്യപാനം വിലക്കിയ വിരോധത്തിലാണ് ഇന്നലെ സന്ധ്യയ്ക്ക് സതീഷ് കുമാറിനെ തലയ്ക്ക് അടിച്ചുകൊന്നത്. ഉലക്ക കൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകർന്നു. നിലവിളി കേട്ടെത്തിയ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സതീഷ് കുമാർ മരിച്ചിരുന്നു. അക്ഷോഭ്യനായി നിന്ന മോഹനനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകോപനം ഉള്ളതായി അറിവില്ലെന്ന് മറ്റൊരു സഹോദരൻ പറഞ്ഞു. 17 വർഷം മുൻപ് ഇതുപോലൊരു സന്ധ്യാനേരത്താണ് അമ്മയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. അന്നും കാര്യമായ പ്രകോപനം ഉള്ളതായി ബന്ധുക്കൾക്ക് അറിയില്ല.
രാവിലെയാണ് പന്നിവിഴയിലെ വീട്ടിൽ ഫൊറൻസിക് വിദഗ്ദ്ധർ തെളിവെടുത്തത്. ഇന്നലെ വൈകിട്ട് പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉലക്ക കൊണ്ട് തലയ്ക്ക് അടിച്ചത്. തൊട്ടടുത്ത് മരിച്ചുപോയ സഹോദരന്‍റെ കുടുംബം താമസിക്കുന്നുണ്ട്. നിലവിളി കേട്ടാണ് അവരും കൊലപാതകം അറിയുന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും തെറ്റ് പറ്റിപ്പോയി എന്നുമാണ് മോഹനൻ ഉണ്ണിത്താന്റെ മൊഴി.