tinder-dating-fraud

ഡേറ്റിങ് ആപ്പായ 'ടിന്‍ഡര്‍' വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പോയ യുവാവിന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായി. സിവില്‍ സര്‍വീസിന് പഠിച്ചു കൊണ്ടിരുന്ന യുവാവാണ് തട്ടിപ്പില്‍പ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കിഴക്കന്‍ ഡല്‍ഹിയില്‍ വികാസ് മാര്‍ഗിലുള്ള ബ്ലാക്ക് മിറര്‍ കഫെയിലാണ് സംഭവം. 

ടിന്‍ഡറിലൂടെ സൗഹൃദത്തിലായ വര്‍ഷ എന്ന പെണ്‍കുട്ടിയെ കാണുന്നതിനായാണ് യുവാവ് കഫെയില്‍ എത്തിയത്. ലഘുഭക്ഷണവും രണ്ട് പീസ് കേക്കും, നാല് ഷോട്സുമാണ് ഇരുവരും ഓര്‍ഡര്‍ ചെയ്തത്.  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അത്യാവശ്യമായി വീട്ടിലെത്തണമെന്ന് പറഞ്ഞ് 'വര്‍ഷ' തിടുക്കത്തില്‍മടങ്ങി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാന്‍ എത്തിയപ്പോഴാണ് യുവാവ് നടുങ്ങിയത്. 1,21,917 രൂപയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. ആയിരം രൂപയോളം മാത്രമേ താന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് വരൂവെന്ന് യുവാവ് പറഞ്ഞുവെങ്കിലും പണം അടയ്ക്കാതെ ഇറങ്ങാന്‍ കഫെ അധികൃതര്‍ തയ്യാറായില്ല. ഭീഷണിപ്പെടുത്തിയും തടങ്കലില്‍ വച്ചും ഒരു ലക്ഷം രൂപ കൈക്കലാക്കിയ ശേഷം മാത്രമാണ് കഫെ അധികൃതര്‍ പോകാന്‍ അനുവദിച്ചതെന്ന് യുവാവ് പൊലീസില്‍ വെളിപ്പെടുത്തി. കഫെ ഉടമയായ അക്ഷയ് പഹ്വയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. 

കഫെയില്‍ നിന്നിറങ്ങിയതിന് പിന്നാലെ സ്റ്റേഷനിലെത്തി യുവാവ് പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കഫെയില്‍ എത്തിയ പൊലീസ് പഹ്വയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഹ്വയും സുഹൃത്തുക്കളുമാണ് കഫെ നടത്തുന്നതെന്നും പഹ്വ പത്താംക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളൂവെന്നും കൂട്ടാളിയായ ആര്യന്‍ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആളാണെന്നും പൊലീസ് കണ്ടെത്തി. 

തുടര്‍ന്ന് വര്‍ഷയെ തിരഞ്ഞിറങ്ങിയ പൊലീസ് ഞെട്ടി. വര്‍ഷ 'ആയിഷ'യായി ഷാദി .കോമില്‍ പരിചയപ്പെട്ട മുംബൈ സ്വദേശിയായ യുവാവുമൊത്ത് മറ്റൊരു കഫെയില്‍ ഡേറ്റിങിലായിരുന്നു.  അഫ്സാന്‍ പര്‍വീനെന്നാണ് യുവതിയുടെ യഥാര്‍ഥ പേരെന്നും ഡേറ്റിങ് ആപ്പിലൂടെയും മാട്രിമണി സൈറ്റുകളിലൂടെയും യുവാക്കളെ പരിചയപ്പെട്ട് പണം തട്ടുകയാണ് രീതിയെന്നും പൊലീസില്‍ ഇവര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണത്തില്‍ 15 ശതമാനം അഫ്സാനയ്ക്കും 45 ശതമാനം കഫെയിലെ മാനേജര്‍മാര്‍ക്കും ശേഷം 40 ശതമാനം കഫെ ഉടമകള്‍ക്കുമായാണ് വീതിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ENGLISH SUMMARY:

Tinder date gone wrong, man lost his one lakh rupees in Delhi cafe