ആലപ്പുഴ മാന്നാറിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രണയിച്ച് വിവാഹിതരായതെങ്കിലും കലയെ അനിലിന് സംശയമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കൊലപ്പെടുത്തുന്നതിന് മുൻപ് അനിൽ ഉൾപ്പെട്ട സംഘം കലയുമായി കുട്ടനാട്ടിലെ കള്ളുഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചിരുന്നു. എവിടെ വച്ചാണ് കലയെ കൊലപ്പെടുത്തിയത് അടക്കമുള്ള വിവരങ്ങൾ പിന്നീടേ വ്യക്തമാകുകയുള്ളു. കല ഗൾഫിലുള്ള ഒരാൾക്കൊപ്പം പോയി എന്നാണ് ഭർത്താവും ബന്ധുക്കളും എല്ലാവരോടും പറഞ്ഞിരുന്നത്.ഇത് വിശ്വസിച്ച നാടും കലയുടെ വീടും അന്ന് മറ്റു സംശയങ്ങളോ പരാതികളോ ഒന്നും തന്നെ ഉന്നയിച്ചില്ല. അതാണ് ഇത്രയും വര്‍ഷം പ്രതികളുടെ സ്വൈര്യവിഹാരത്തിനും കാരണമായത്.

എന്നാല്‍ തനിക്ക് അന്നേ ചില സംശയങ്ങളുണ്ടായിരുന്നുവെന്ന് പറയുകയാണ് കലയുടെ സഹോദരന്‍ അനില്‍കുമാറിന്റെ ഭാര്യ ശോഭ. ‘ഞങ്ങളുടെ കല്യാണം കഴിഞ്ഞാണ് കലയുടെ കല്യാണം കഴിഞ്ഞതെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ നല്ല സാമ്പത്തികമുള്ളവരായിരുന്നുവെന്നും ശോഭ മനോരമന്യസിനോട് പറഞ്ഞു. കലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും അവരത് കണ്ടുപിടിച്ചെന്നും അതിനെച്ചൊല്ലി ആ വീട്ടില്‍ ബഹളമുണ്ടായെന്നും കലയുടെ അമ്മായിയച്ഛന്‍ അവള്‍ പോയദിവസം പറഞ്ഞു. കലയുടെ അമ്മായിയമ്മക്ക് കലയെ വലിയ കാര്യമുണ്ടായിരുന്നില്ല. എന്നാല്‍ അന്ന് വീട്ടില്‍ നടന്നതെന്താണെന്നൊന്നും കല തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അവള്‍ പോയ ശേഷമാണ് പലരും പലതും പറയുന്നതെന്നും ശോഭ പറയുന്നു. ഒരു മാസം കഴിഞ്ഞ് കല തന്നെ വിളിച്ചെന്നും സൂരജ് എന്ന വ്യക്തിയുടെ കൂടെയാണ് ഉള്ളതെന്നും പറഞ്ഞു. എന്നാല്‍ സൂരജ് എവിടെയുള്ളയാളാണെന്നൊന്നും തങ്ങള്‍ക്ക് അറിവില്ലെന്നും ശോഭ പറയുന്നു. സൂരജിനൊപ്പം പോയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോയെന്ന സംശയവും ശോഭ ഉന്നയിക്കുന്നു.ശോഭയെക്കൊണ്ട് വിളിപ്പിച്ച് സംസാരിപ്പിച്ചതാണോയെന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നു.

അന്ന് കലയെ കാണാതായ ശേഷം തങ്ങള്‍ പൊലീസില്‍ പരാതിയൊന്നും കൊടുത്തിട്ടില്ല. നല്ല ജീവിതം നശിപ്പിച്ചെന്നു പറഞ്ഞ് അച്ഛന് കലയോട് ദേഷ്യമായിരുന്നു. കലയുടെ ഭര്‍ത്താവിന്റെ കുടുംബവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു, ആ വീട് പോലും ശരിക്ക് കണ്ടിട്ടില്ല. ഞങ്ങള്‍ക്കൊരു ക്വട്ടേഷന്‍ കിട്ടി, ചെന്നപ്പോള്‍ കലയാണ്,അവള്‍ പെങ്ങളെപ്പോലെയാണെന്ന് അറിയാവുന്ന ഒരു വ്യക്തി ഒരിക്കല്‍ പറഞ്ഞെന്നും ശോഭ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയെല്ലാം തങ്ങള്‍ക്ക് നന്നായറിയാമെന്നും കൂട്ടിച്ചേര്‍ത്തു ശോഭ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുകാര്‍ വീട്ടിലെത്തിയത്. കലയുടെ ഫോട്ടോസ് ഒന്നും അധികമില്ല .

കലയെ അന്വേഷിച്ചു പൊലീസ് വന്നപ്പോള്‍ ആശ്വാസമായിരുന്നു, അവര്‍ അവളെവിടെയാണേലും കണ്ടുപിടിക്കുമല്ലോയെന്ന് ചിന്തിച്ചു, റേഷന്‍ കാര്‍ഡില്‍ നിന്നൊന്നും അവളുടെ പേര് ഞങ്ങള്‍ വെട്ടിയിരുന്നില്ല. കല പോയി പതിനഞ്ച് ദിവസത്തിനകം ഭര്‍ത്താവ് കല്യാണം കഴിച്ചപ്പോള്‍ തനിക്കല്‍പ്പം ബുദ്ധിമുട്ട് തോന്നിയെന്നും അന്ന് ചില സംശയങ്ങളൊക്കെ തന്റെ ഭര്‍ത്താവിനോടും വീട്ടുകാരോടും ഉന്നയിച്ചെന്നും ശോഭ പറയുന്നു. എന്നാല്‍ അതിന്റെ പിന്നാലെ പോകാനുള്ള സാഹചര്യമോ കഴിവോ തങ്ങള്‍ക്കില്ലെന്നും പറയുകയാണ് ശോഭ.

Alappuzha Mannar Kala Murder Case:

Alappuzha Mannar Kala Murder Case, Brother wife speaking about the case and kala’s missing