തൊഴില്‍രഹിതനായ യുവാവ് ഭാര്യവീട്ടുകാരുടെ മുന്‍പില്‍ ഗമ കാണിക്കാന്‍ 13കാരനെ കൊലപ്പെടുത്തി മൊബൈല്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. മഥുര കോടതിയാണ് ശിക്ഷ വിധിച്ചത്. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിനു പുറമേ 21000 രൂപ പിഴയും അടക്കണം.
ഉത്തർ പ്രദേശിലെ കോസി കാലനിലെ ജിൻഡാൽ കോളനി നിവാസി 13കാരന്‍ നിതേഷ് ആണ് 2017ല്‍ കൊല്ലപ്പെട്ടത്. നിതേഷിനെ കാണാനില്ലെന്ന് പിതാവാണ് അന്ന് പരാതി നല്‍കിയത്. പരാതി ലഭിച്ച് കഴിഞ്ഞ് എട്ട് ദിവസത്തിനു ശേഷമാണ് ഓഗസ്റ്റ് 13ന് അടച്ചിട്ട ഒരു വെയര്‍ഹൗസില്‍ നിന്ന് നിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്. നിതേഷിന്റെ കയ്യിലുണ്ടായിരുന്നത് പുതിയ സ്മാര്‍ട്ട് ഫോണായിരുന്നു. പിന്നീടാണ്ഫോണ്‍ നഷ്ടമായതും നിതേഷിനെ കാണാതായതും. ഈ ഫോണില്‍ ദിവസങ്ങള്‍ക്കു ശേഷം പങ്കജ് ബാഗേല്‍ തന്റെ സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ബാഗേല‍്‍ 13കാരനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു.
പങ്കജ് ബാഗേല്‍ അടുത്തിടെയാണ് വിവാഹിതനായത്. തൊഴില്‍രഹിതനാണെങ്കിലും തന്റെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് ഭാര്യവീട്ടുകാരെ ബോധ്യപ്പെടുത്താനായാണ് സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. നിതേഷിന്റെ കൈവശം കണ്ട മൊബൈല്‍ഫോണ്‍ ബാഗേല്‍ ആവശ്യപ്പെട്ടെങ്കിലും നിതേഷ് കൊടുത്തില്ല. തുടര്‍ന്നാണ് കയ്യില്‍ കരുതിയ കത്തിയുപയോഗിച്ച് 13കാരനെ കുത്തിക്കൊലപ്പെടുത്തിയത്.