conductor-pocso

TOPICS COVERED

പ്രണയം നടിച്ച് പത്താം ക്ലാസ്സ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. പാലക്കാട് നാഗലശ്ശേരി വാവന്നൂർ സ്വദേശി ഷിഹാബിനെയാണ് തൃത്താല പൊലീസ് പിടികൂടിയത്. സമാനമായ കേസുകളിൽ ഷിഹാബ് നേരത്തെയും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വിദ്യാർഥിനി സ്കൂളിൽ എത്താത്തത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകി. അന്വേഷണത്തിൽ മറ്റൊരു വിദ്യാർഥിനിയും ഷിഹാബിന്റെ ചൂഷണത്തിനിരയായതായി തെളിഞ്ഞു. സിം കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷം കടന്നുകളഞ്ഞ ഷിഹാബിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തൃത്താല പൊലീസ് പിടികൂടിയത്. രണ്ട് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പട്ടാമ്പി, കുറ്റിപ്പുറം പാതയിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഷിഹാബ്. ബസ് യാത്രയ്ക്കിടെയുള്ള പരിചയമാണ് പെൺകുട്ടികളുമായി പ്രണയം നടിച്ച് പീഡനത്തിലേക്ക് വഴി വച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ രണ്ടുപേരും പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസന്റെ നിര്‍ദേശപ്രകാരം തൃത്താല ഇന്‍സ്പെക്ടറുടെ േനതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊപ്പം, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിലാണ് ഷിഹാബിനെതിരെ സമാനമായ കേസുകളുള്ളതെന്ന് പൊലീസ് അറിയിച്ചു.