മലപ്പുറം പോരൂരിൽ മധ്യവയസ്കനെ ആക്രമിച്ച് 75000 രൂപ കവർന്നതായി പരാതി. പോരൂർ സ്വദേശി വീരാൻ ആണ് അക്രമത്തിനിരയായത്. സംഭവത്തിൽ വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരന്നുപറമ്പ് അങ്ങാടിയിൽ അറവുശാല നടത്തുന്ന വീരാൻ മഞ്ചേരി പയ്യനാട് നടക്കുന്ന കാലിച്ചന്തയിൽ പോയി കന്നുകാലികളെ വാങ്ങാനുള്ള പണവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് വീരാന്റെ കഴുത്തിൽ തുണി ചുറ്റി മൂന്നുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിൽ സൂക്ഷിച്ച 75,000 രൂപ കവർന്നു. പണം കവർന്നശേഷം വീരാനെ വഴിയിൽ ഉപേക്ഷിച്ച് ആക്രമികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്നാണ് വഴിയരികിൽ കിടന്ന വീരാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പണവുമായാണ് വീരാൻ വരുന്നതെന്നറിയാവുന്ന ആളാകാം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും മോഷണങ്ങൾ തുടർക്കഥയാണെന്നും നാട്ടുകാർ പറയുന്നു.