മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് കോളജില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച സുരക്ഷാ ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. ബെംഗളൂരുവിലെ കെംപപുര സിന്ധി കോളജിലാണ് സംഭവം. ജയ് കിഷോര്‍ റോയ് എന്ന ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഭാര്‍ഗവും കൂട്ടാളികളായ രണ്ടുപേരും പൊലീസിന്‍റെ പിടിയിലായി.  

കോളജ് ഡേ പരിപാടികള്‍ നടക്കുന്നതിനിടെയാണ് വൈകുന്നേരം മൂന്നരയോടെ ഭാര്‍ഗവും സുഹൃത്തുക്കളും മദ്യപിച്ചെത്തിയത്. മദ്യപിച്ചതിനാല്‍ കോളജിലേക്ക് കയറ്റാനാവില്ലെന്നും അതാണ് മാനേജ്മെന്‍റിന്‍റെ തീരുമാനമെന്നും ജയ് കിഷോര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. ഇത് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തിനിടയാക്കി. പിന്നാലെയാണ് ഭാര്‍ഗവ് അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ജയ് കിഷോറിന്‍റെ നെഞ്ചില്‍ കുത്തിയത്. കുത്തേറ്റ് നിലത്ത് വീണ ജയ് കിഷോര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 10 വര്‍ഷമായി കോളജിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ജയ് കിഷോര്‍. 

ENGLISH SUMMARY:

Security guard was stabbed to death by students in Bengaluru after he denied entry during college day celebrations.