തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കായംകുളത്ത് പട്ടികജാതി കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ബാങ്കിന്റെ ശ്രമം. കായംകുളം ഒന്നാം കുറ്റി നന്ദു ഭവനത്തിൽ രാമദാസിനും കുടുംബത്തിനും നേരയാണ് ബാങ്കിന്റെ കുടിയിറക്ക് ഭീക്ഷണി . മുഖ്യമന്ത്രിക്കും പിന്നാക്ക ക്ഷേമ മന്ത്രിക്കും പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
അലക്ക് ജോലിക്കാരനായ രാമദാസ് 2008-ലാണ് കറ്റാനം ഭൂപണയബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പ എടുത്തത്. ഒരു ലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി അൻപതിനായിരം രൂപയും പലിശയും ചേർത്ത് 9 ലക്ഷം രൂപ ഇനിയും അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതരുടെ വാദം. കോടതി ഇടപെട്ടതിനാൽ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ അടച്ചാൽ ജപ്തി ഒഴിവാക്കാം എന്നാണ് ഇപ്പോൾപറയുന്നത്.
തൊഴിൽ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് വായ്പ എടുത്തത്. ആകെയുള്ള മൂന്നര സെന്റ് സ്ഥലവും വീടും പണയമായി നൽകി. രോഗിയായ മകന്റെ ചികിത്സയക്ക് പുറമെ രാമദാസിനും അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. ക്ഷേത്ര കലകാരൻ കൂടിയാണ് രാമദാസ്. മകന്റെ ചികിൽസക്ക് ലക്ഷങ്ങൾ ചിലവിട്ടതിന്റെ ബാധ്യത വേറെയുണ്ട് . ഭാര്യ രത്നമ്മയ്ക്കും കണ്ണിന് അസുഖമുണ്ട്.
ജപ്തി നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയ്ക്കും പിന്നാക്ക ക്ഷേമ മന്ത്രിയ്ക്കും പല തവണ അപേക്ഷ അയിച്ചിട്ടും നടപടി ഉണ്ടായില്ല. . വീട്ടിൽ നിന്നിറക്കിവിട്ടാല്‍ പ്രായമായ അമ്മയും അസുഖം ബാധിച്ച മകനുമായി എങ്ങോട്ടു പോകുമെന്ന ആധിയിലാണ് രാമദാസിന്റെ കുടുംബം