തിരുവനന്തപുരം വെള്ളനാട് പട്ടാപകൽ വീടിന് മുൻപിൽ വിശ്രമിച്ച ശേഷം മോഷണം. വീടിന്റെ വരാന്തയിലിരുന്ന് തയാറെടുപ്പുകൾ നടത്തിയ ശേഷമാണ് വീട് കുത്തിതുറന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ദൃശ്യങ്ങൾ കണ്ടാൽ തോന്നും വീട്ടിലെ അംഗങ്ങൾ തന്നെയാണെന്ന്. എന്നാൽ അല്ല, മോഷ്ടാക്കൾ ആണ്. വീട് കുത്തിത്തുറക്കുന്നിന് മുൻപ് അതേ വീടിന്റെ വരാന്തയിലിരുന്ന് പദ്ധതി തയാറാക്കുകയാണ്.
വെള്ളനാട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരി നീതുവിന്റെയും എയർപോർട്ടിലെ ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെയും വീട്ടിലാണ് പട്ടാപകൽ മോഷണം നടന്നത്. ഉച്ചയ്ക്ക് ആദ്യം വീട്ടിലെത്തി പരിസരം നോക്കി വച്ച ശേഷം വീണ്ടും മടങ്ങിയെത്തിയാണ് വാതിൽ പൊളിച്ച് മോഷണം നടത്തിയത്. നാല് പവൻ സ്വർണ്ണവും വിലപിടിപ്പുള്ള ഡി.എസ്.എൽ.ആർ. ക്യാമറയും മോഷ്ടാക്കള്‍ കടത്തി. പ്രദേശത്ത് മോഷണം വ്യാപകമായെങ്കിലും പൊലീസിന് അനക്കമില്ലെന്ന ആക്ഷേപവും ശക്തമാണ്.