കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലാണ് സംഭവം. കത്രിക ഉപയോഗിച്ച് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പൂജ, പ്രഹ്ലാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ഒരു ജോടി കത്രിക ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഒരേ ഗ്രാമവാസികളായ പൂജയും പ്രഹ്ലാദും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെ പൂജയുടെ ഭര്‍ത്താവിന് ശുചീകരണ തൊഴിലാളിയായി ജോലി ലഭിച്ചു. തുടര്‍ന്ന് പൂജയെയും കൊണ്ട് ഭര്‍ത്താവ് ജോലിയ്ക്കായി ഗ്രേറ്റർ നോയിഡയിലെ ബിറോണ്ട ഗ്രാമത്തിലേക്ക് താമസം മാറി. ഇവിടേയ്ക്ക് പൂജ പ്രഹ്ലാദിനെ വിളിച്ചുവരുത്തി. പ്രഹ്ലാദ് എൻഎഫ്എൽ സൊസൈറ്റിയിൽ സെക്യൂരിറ്റി ഗാർഡായി അതേ ഗ്രാമത്തില്‍ ജോലി നേടുകയും പൂജയുമായുള്ള ബന്ധം തുടരുകയും ചെയ്തു.
മഹേഷ് ഇല്ലാതിരുന്ന സമയത്ത് പ്രഹ്ലാദ് പൂജയുടെ വീട്ടിലെത്തി.എന്നാല്‍, മഹേഷ് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തുകയും ഇരുവരേയും ഒരുമിച്ച് കാണുകയുമായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതോടെ ഇവര്‍ക്കിടയില്‍ വാക്കു തര്‍ക്കമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ പൂജയും പ്രഹ്ലാദും മഹേഷിനെ കത്രിക കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതക ശേഷം ഇരുവരും ചേർന്ന് മൃതദേഹം മേൽക്കൂരയിലേക്ക് മാറ്റിയ ശേഷം സ്ഥലംവിടുകയായിരുന്നു. സംഭവത്തില്‍ പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിത പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗ്രേറ്റർ നോയിഡയിലെ ലോക്കൽ ബീറ്റ-2 പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.