വിദ്യാര്‍ഥിനിയുടെ പഴ്‌സ് മോഷ്ടിച്ചുകൊണ്ടോടിയ യുവാവിനെ യാത്രക്കാർ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലാണ് സംഭവം . തിരുവല്ല സ്വദേശി ജോഷിനെയാണ് പിടികൂടിയത്.
കാഞ്ഞിരപ്പള്ളി സ്വകാര്യബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് 4.15 ഓടെയാണ് സംഭവം. പാലാ സ്വദേശിനിയായ വിദ്യാര്‍ഥിനി കട്ടപ്പനയിലെ കോളജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി ബസ് സ്റ്റാന്‍ഡിലിറങ്ങി പാലാ ബസില്‍ കയറുന്ന സമയത്താണ് പ്രതി പഴ്‌സ് പിടിച്ചുപറിച്ചുകൊണ്ടോടിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ കടകളിലെ വ്യാപാരികളും യാത്രക്കാരും ഓടിയെത്തി.
രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നു. മോഷ്ടാവിനെ സ്ഥലത്തുവച്ച് തന്നെ പിടികൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു . പെൺകുട്ടിയുടെ പരാതിയിൽ തിരുവല്ല സ്വദേശിയായ 32 കാരൻ ജോഷിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.