ക്ഷേത്രത്തിൽ വഴിപാട് കഴിക്കാൻ എത്തി കമ്മിറ്റിക്കാരുടെ പണം തട്ടി വിരുതൻ. കൊച്ചി തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിച്ച് പണവുമായി യുവാവ് മുങ്ങുകയായിരുന്നു.
കണ്ടാൽ മാന്യൻ, വിനയത്തോടുള്ള സംസാരം, വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോൾ വഴിപാടുകൾ കഴിക്കാൻ ക്ഷേത്രത്തിലെത്തിയ വിശ്വാസി. ക്ഷേത്രദർശനത്തിന് എന്ന വ്യാജേന എത്തി യുവാവ് പണം തട്ടിയത് ഇങ്ങിനെയാണ്. വഴിപാട് കൗണ്ടറിൽ എത്തി 85,000 രൂപയുടെ വിവിധ വഴിപാടുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ അച്ഛൻ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിൽക്കുകയാണെന്നും, ഗൂഗിൾ പേയിലൂടെ പണം അടയ്ക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു. 1400 രൂപ വേണമെന്നും തിരികെ വരുമ്പോൾ വഴിപാടിനായി അടക്കേണ്ട തുകയ്‌ക്കൊപ്പം ഈ പണം കൂടി തിരികെ തരാമെന്ന് വിശ്വസിപ്പിച്ചു. നടയടക്കാൻ സമയമായിട്ടും ഇയാൾ തിരിച്ചെത്തതോടെയാണ് പണം വാങ്ങി മുങ്ങിയതാണെന്ന് ക്ഷേത്രം ഭാരവാഹികൾ മനസിലാക്കുന്നത്.
പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ തട്ടിപ്പ് നടന്ന അന്നേദിവസം സമീപത്തുള്ള രണ്ട് ക്ഷേത്രങ്ങളിലും സമാനമായി ഇയാൾ തട്ടിപ്പ് നടത്തി. കൂടുതൽ ക്ഷേത്രങ്ങളിൽ നിന്നും ഇയാൾ പണം വാങ്ങി മുങ്ങിയിട്ടുണ്ടാകും എന്നാണ് നിഗമനം. സംഭവത്തിൽ കേസെടുത്ത തൃപ്പൂണിത്തറ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ക്ഷേത്രത്തിൽ നൽകിയ ഫോൺ നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷണം.