പരസ്യ മദ്യപാനം ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥരും യുവാക്കളും തമ്മിൽ വാക്കേറ്റവും സംഘർഷവും. മർദ്ദനമേറ്റെന്ന് ഇരുകൂട്ടരും ചിറ്റാർ പൊലീസിൽ പരാതി നൽകി. സർക്കാർ തരുന്ന മദ്യം ആണെന്നും , പരാതി പിണറായിയോട് പോയി പറയാനും യുവാക്കളും കുടുംബവും പറഞ്ഞതോടെയാണ് സംഘർഷം മുറുകിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ചിറ്റാർ കൊടുമുടിയിൽ മറ്റൊരു കേസിലെ പ്രതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് എക്സൈസ് സംഘമെത്തിയത്. ഇതിനിടെയാണ് പൊതുവഴിയോട് ചേർന്ന് വീട്ടുമുറ്റത്തേക്കുള്ള പടിയിൽ യുവാക്കൾ ഇരുന്ന് മദ്യപിക്കുന്നത് കണ്ടത്.
ചോദ്യം ചെയ്തപ്പോൾ സ്വന്തം സ്ഥലമാണെന്നും മദ്യലഹരിയിൽ 'പിണറായിയോട് പോയി പറ' എന്ന രീതിയിലുമാണ് ജീവനക്കാരോട് വീട്ടുകാരൻ പറഞ്ഞത് . കൊടുമുടി സ്വദേശി അഖിൽ, അരുൺ എന്നിവരാണ് മദ്യപിച്ചത്.
യുവാക്കളെ ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. നാട്ടുകാർ കൂടിയതോടെ എക്സൈസ് തോറ്റു മടങ്ങി. ജോലിക്കു തടസം നിൽക്കുകയും മർദിക്കുകയും ചെയ്തതായി കാണിച്ച് ചിറ്റാർ എക്‌സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസറായ അനന്തു, ഡ്രൈവർ ശ്യാം എന്നിവർ ചിറ്റാർ പൊലീസിൽ പരാതി നൽകി. സ്വന്തം സ്ഥലം ആയിരുന്നുവെന്നും തങ്ങൾ പറഞ്ഞതു കേൾക്കാതെ മർദിക്കുകയുമായിരുന്നുവെന്നാണ് അഖിലിന്‍റെ മാതാവ് പൊലീസിൽ നൽകിയ പരാതി. അഖിലിന്‍റെ പിതാവ് അബ്കാരി കേസ് പ്രതിയാണ്.