ഭിന്നശേഷിക്കാരിയായ പെൺകുട്ടിയോട് കണ്ണില്ലാ ക്രൂരത. പീഡിപ്പിച്ച് വിഡിയോ പകർത്തി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നരേഷ് റാം തുറി (55)യെ ഗയ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാിലെ ഗയ മണ്ഡലത്തിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ കാലി റാമൻറെ മകനും ബിജെപി നേതാവുമാണ് പ്രതി. ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് മനോദൗർബല്യമുള്ളതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ദൂരസ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരകൃത്യം ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മാനസിക ബുദ്ധിമുട്ടിനെ മറയാക്കി പ്രതി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
സാങ്കേതിക പരിശോധനകൾ കൂടി പൂർത്തിയാക്കി കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും വേഗത്തിലുള്ള വിചാരണ ഉണ്ടാകുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ആഷിഷ് ഭാരതി പറഞ്ഞു. 2023 ൽ പെൺകുട്ടിയെ അപമാനിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. നരേഷ് റാം തുറി ചെറിയ പ്രവർത്തകനാണെന്നും അത്തരം നാണംകെട്ട കാര്യം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണമെന്നും ബിജെപി ഗയ ജില്ലാ വൈസ് പ്രസിഡൻറ് യോഗേഷ് കുമാർ പറഞ്ഞു.