subhdra-missing-case-1

കൊച്ചി കടവന്ത്രയിൽ നിന്നു കാണാതായ എഴുപത്തിമൂന്നുകാരിയെ സുഹൃത്തുക്കളായ ദമ്പതികൾ ചേർന്ന് കൊന്നു കുഴിച്ചുമൂടി. സുഭദ്രയുടെ മൃതദേഹം ദമ്പതികളുടെ ആലപ്പുഴ കാട്ടൂരിലെ വാടകവീട്ടിൽ നിന്നു പൊലീസ് വീണ്ടെടുത്തു. പ്രതികളായ മാത്യൂസിനും ശർമിളയ്ക്കുമായി അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ അന്വേഷണം ഊർജിതമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ മാസം നാലാം തീയതി മുതലാണ് കാണാതാകുന്നത്. അമ്മയെ കാണാനില്ലെന്ന് കാട്ടി മകൻ ആറാം തീയതി പൊലീസിൽ പരാതി നൽകി. ഏഴാം തീയതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുഭദ്രയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ  പരിശോധിച്ചപ്പോൾ അവസാനം എത്തിയത് ആലപ്പുഴ കലവൂർ കോർത്തുശേരിയിലാണെന്ന് വ്യക്തമായി. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന മാത്യുസിന്‍റെയും ശർമിളയുടെയും വീട്ടിൽ സുഭദ്ര ഉണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകി. ഒപ്പം ശർമിളയും സുഭദ്രയും ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. 

തുടർന്ന് അന്വേഷണം ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് കൈമാറി. ഇന്നലെ പൊലീസ് നായയെ എത്തിച്ച് മൃതദേഹം കുഴിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ഇന്നു പുറത്തെടുത്തു. സുഭദ്രയെ കൊന്നു കുഴിച്ച് മൂടിയ ശേഷം മാത്യുസും ശർമിളയും കടന്നു കളഞ്ഞു. എഴുപത്തിമൂന്ന് കാരിയുടെ സ്വർണം തട്ടിയെടുക്കാനായി കൊന്നതാണന്നൊന്ന് പ്രാഥമിക നിഗമനം. ശർമിളയും സുഭദ്രയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട് . ആരാധനാലയങ്ങളിലും മറ്റും ഒരുമിച്ചായിരുന്നു പോയിരുന്നത്. ഇടക്കിടയ്ക്ക് ശർമിളയും മാത്യൂസും സുഭദ്രയുടെ അടുത്ത് പോയി താമസിക്കും. തിരിച്ചും.

ജീർണിച്ച മൃതദേഹം  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എങ്ങിനെയാണ് സുഭദ്രയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. 

ENGLISH SUMMARY:

Missing elderly woman from Kochi killed and buried?