കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുന്നു. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കുഴിച്ചിട്ടനിലയിലാണ്. വീടിനുസമീപത്തെ ശുചിമുറിക്ക് സമീപമാണ് കുഴി. കഡാവര്‍ നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സൂചന ലഭിച്ചത്. മാത്യുസ്– ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീട്ടിലാണ് പരിശോധന. ഇവര്‍ ഒളിവിലാണ്. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ ഉഡുപ്പിലാണെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇവരെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം.
എഴുപത്തിമൂന്നുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് മക്കള്‍ പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ മാസം ഏഴിനാണ്. അമ്മ അമ്പലങ്ങളില്‍ പോയതാകാം എന്നാണ് കരുതിയതെന്ന് മകന്‍. തിരിച്ചുവരാതായതോടെയാണ് ഏഴാം തീയതി പരാതി നല്‍കിയത്. അമ്മയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മകന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ദമ്പതികള്‍ക്കൊപ്പം ഒരു സ്ത്രീ കലവൂരിലെ വീട്ടില്‍ എത്തിയിരുന്നതായി നാട്ടുകാര്‍. കാട്ടൂര്‍ സ്വദേശികളാണ് വീട്ടില്‍ താമസിക്കുന്നത്. ഒരു സ്ത്രീ അവര്‍ക്കൊപ്പം വരുന്നത് കണ്ടിരുന്നു, പിന്നീട് അവരെ കണ്ടിട്ടില്ല. സ്ത്രീയെ കണ്ടതായി പൊലീസിന് നാട്ടുകാര്‍ വിവരം നല്‍കിയിരുന്നു.