youth-death

TOPICS COVERED

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ദേശീയപാതയോരത്ത്  യുവതിയുടെ തലയില്ലാത്ത നഗ്ന മൃതദേഹം കണ്ടെത്തി. ബലാല്‍സംഗത്തിന് ശേഷം തലയറുത്ത് കൊന്ന് മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സംശയം.  ഇന്നലെ പുലര്‍ച്ചെയാണ് കാണ്‍പുരിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേസില്‍ തുമ്പ് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് തിരിച്ചറിയുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. 

 മൃതദേഹം കണ്ടെത്തുന്നതിന്  മണിക്കൂറുകള്‍ മുന്‍പ് ചാരനിറമുള്ള  പാന്‍റും  ടീഷര്‍ട്ടും ധരിച്ച ഒരു യുവതി നടന്നുനീങ്ങുന്നതിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്  ലഭിച്ചു. നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്നും ചാരനിറമുള്ള വസ്ത്രവും ലഭിച്ചിട്ടുണ്ട്. 

ബുധനാഴ്ച പുലര്‍ച്ചെ ആറേകാലോടെയാണ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ്  പറഞ്ഞു. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. മൃതദേഹം ലഭിച്ച ഭാഗത്ത്  സിസിടിവി കാമറകള്‍ ഒന്നുമില്ല. മൂന്നുകിലോമീറ്റര്‍  അകലെയുള്ള ക്യാമറയില്‍ നിന്നാണ് ചാരനിറമുള്ള വസ്ത്രം ധരിച്ച യുവതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. വിഡിയോയിലെ യുവതി സാധാരണ ചെരിപ്പുകളാണ്  ധരിച്ചിരുന്നത്. ദേശീയപാതയില്‍ നിന്ന് സമാനമായ ചെരിപ്പും കണ്ടെത്തിയിട്ടുണ്ട് 

മരണകാരണമറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായുള്ള  കാത്തിരിപ്പിലാണ് പൊലീസ്.   സിസിടിവിയില്‍ നിന്ന് ലഭ്യമായ ചിത്രത്തിലെ യുവതിയെ കുറിച്ച് പ്രദേശവാസികളില്‍ നിന്ന് എന്തെങ്കിലും വിവരം ലഭ്യമാകുമോയെന്ന അന്വേഷണത്തിലാണ പൊലീസ്. സംഭവത്തില്‍ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും  സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ദാരുണ സംഭവത്തില്‍ രാഷ്ട്രീയം മാറ്റിവച്ച് അന്വേഷണം നടത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

A woman's headless and naked body was found on the national highway at Gujaini in Uttar Pradesh's Kanpur on Wednesday, raising suspicion that she was raped, murdered and the body was thrown on the highway.