prajwal-chargesheet

TOPICS COVERED

തോക്കിന്‍ മുനയില്‍ ബലാത്സംഗം ചെയ്യുമ്പോള്‍ ചിരിക്കാത്തതിന് ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണ ക്രൂരമായി മര്‍ദിച്ചിരുന്നുെവന്ന് ഇരയുടെ മൊഴി. പ്രജ്വലിന്റെ പാര്‍ട്ടിയായ ജെഡിഎസിന്റെ വനിതാ നേതാവിന്റെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണു നടുക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഈ മൊഴി ജെഡിഎസിന്റെ തന്നെ  ഒരു എംഎല്‍എ സ്ഥിരീകരിച്ചെന്നും കുറ്റപത്രം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഹാസനെ നാട്ടുരാജ്യം പോലെ കൈവെള്ളയിലിട്ടു ഭരിച്ചിരുന്ന ദേവഗൗഡയുടെ കൊച്ചുമകന്റെ ക്രൂരതകളാണു കുറ്റപത്രം നിറയെ. 1691 പേജുള്ള മൂന്നാമത്തെ കുറ്റപത്രമാണു പ്രത്യേക അന്വേഷണ സംഘം  ബെംഗളുവിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയില്‍ സമര്‍പ്പിച്ചത്. ജെഡിഎസ് വനിതാ നേതാവായ 40 കാരി നല്‍കിയ പരാതിയിലെടുത്ത കേസാണിത്. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ എംപിയായിരുന്ന പ്രജ്വല്‍ നിരന്തരം ബലാത്സംഗം ചെയ്തെന്നാണു മൊഴി. പഞ്ചായത്ത് തിര‍ഞ്ഞെടുപ്പില്‍ ഇരയുടെ ഭര്‍ത്താവ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നു പറഞ്ഞാണു ആദ്യം എംപി വിളിപ്പിക്കുന്നത്. തുടര്‍ന്ന് ഹോളേനരസിപ്പുരയില്‍ വീടിന്റെ മൂന്നാം നിലയിലെ മുറിയില്‍ വച്ചും ഹാസന്‍ നഗരത്തിലെ എംപി ഓഫീസിലേക്കു വിളിച്ചു വരുത്തിയും നിരന്തരം ഉപദ്രവിച്ചു. 

വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ തോക്കൂ ചൂണ്ടി ഭീഷിപ്പെടുത്തി. എംപിക്ക് ഇഷ്ടപ്പെട്ട അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിച്ചു. ബലാത്സംഗത്തിനിടെ ചിരിക്കാത്തതിനു ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുന്‍എംപിയും വനിതാ നേതാവും തമ്മിലുള്ള സംസാരം നേരിട്ടുകണ്ട പാര്‍ട്ടി എംഎല്‍എ പീഡനമുണ്ടായെന്നു സ്ഥിരീകരിച്ച് എസ്ഐടിക്കു മുന്‍പാകെ മൊഴി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. ഇതോടെ  പ്രജ്വല്‍ രേവണ്ണയുടെ ൈലംഗിക വൈകൃതങ്ങള്‍ പാര്‍ട്ടിയില്‍ നേരത്തെ അറിയാമായിരുന്നുവെന്ന സൂചനകളാണു പുറത്താവുന്നത്. 

നേരത്തെ വീട്ടുവേക്കാരികളായ സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും തട്ടിക്കൊണ്ടുപോയതിനും പ്രജ്വലിനെതിരെ രണ്ടു കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണു പ്രജ്വലിന്റെ ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് ജര്‍മനിയിലേക്കു രക്ഷപ്പെട്ട പ്രജ്വലിനെ തിരികെ വരുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചു പിടികൂടുകയായിരുന്നു.  പ്രജ്വല്‍ ഉപദ്രവിച്ചവരടക്കം 120 പേര്‍ ഇതുവരെ എസ്ഐടി മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Prajwal Revanna: SIT files 1,691-page chargesheet in third sexual assault case