TOPICS COVERED

കോഴിക്കോട് വടകരയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കൂടുതൽ  വിദ്യാർത്ഥികൾ കുടുങ്ങിയതായി  സൂചന. വടകരയിലെ കോളേജ് വിദ്യാർഥികളെയാണ് സംഘം  കെണിയിലാക്കിയത്. മധ്യപ്രദേശ്  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിദ്യാർത്ഥികൾ തട്ടിപ്പിനിരയായ വിവരം പുറത്തുവന്നത്.

ബാങ്ക് അക്കൗണ്ട് എടുത്താൽ കമ്മീഷൻ ലഭിക്കുമെന്ന് പറഞ്ഞാണ്   വടകരയിലെ കോളേജ് വിദ്യാർത്ഥികളെ തട്ടിപ്പ് സംഘം  സമീപിച്ചത്. പിന്നാലെ എടിഎം കാർഡും അക്കൗണ്ട് വിവരങ്ങളും ഇടനിലക്കാർ കൈകലാക്കും. പിന്നെ വലിയ തുകകൾ അക്കൗണ്ടിലേക്ക് വരികയും പോവുകയും ചെയ്യും . വിദ്യാർത്ഥികൾക്ക് ചെറിയ തുക കമ്മീഷനായും ലഭിക്കും. മധ്യപ്രദേശ് പൊലീസ് അന്വേഷിച്ച് വീടിനു മുന്നിലെത്തിയപ്പോഴാണ് വിഷയത്തിന്റെ ഗൗരവം പലർക്കും മനസ്സിലായത്. 

മധ്യപ്രദേശിലും പഞ്ചാബിലുമടക്കം  ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടവരുടെ പരാതികൾ അന്വേഷിച്ചപ്പോഴാണ്  കേരളത്തിലെ വിദ്യാർത്ഥികൾ തട്ടിപ്പിൽ ഏർപ്പെട്ട കാര്യം കണ്ടെത്തിയത്. കേസിലെ ഇടനിലക്കാരെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് വടകര ഡി വൈ എഫ് ഐ  മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വടകര പൊലിസിൻ്റെ സഹായത്തോടെ വടകരയിൽ നിന്നുള്ള 4 വിദ്യാർത്ഥികളെ മധ്യപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിൽ നിന്ന്  കൂടുതൽ വിദ്യാർഥികൾ തട്ടിപ്പിൻ്റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം.

ENGLISH SUMMARY:

Online job scam at Kozhikode