മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഡിസംബര്‍ 2ന് ആരംഭിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 95 സാക്ഷികളെ വിസ്തരിക്കും. കൊലപാതക കുറ്റം മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി വരെ കേസിലെ ഏക പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ പോയെങ്കിലും വിധി എതിരായി. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെടുന്നത്
അപകടം നടന്നു അഞ്ചു വര്‍ഷത്തിനു ശേഷമാണ് പലവിധ തടസവാദങ്ങളും പിന്നിട്ട് വിചാരണ നടപടിയിലേക്ക് എത്തുന്നത്. 2019 ല്‍ നടന്ന കേസില്‍ 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ശേഷം പലവിധ തടസവാദങ്ങളുമായി സുപ്രീംകോടതി വരെ കേസിലെ ഏക പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ സമീപിച്ചു. തുടര്‍ന്നാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് വീണ്ടുമെത്തിയത്. 95 സാക്ഷികളെയാണ് വിചാരണസമയത്ത് വിസ്തരിക്കുക. അപകടമുണ്ടായ സമയത്ത് ശ്രീറാം ഓടിച്ചിരുന്ന കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍. അപകടമുണ്ടായ സമയത്ത് വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ.എം.ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്‍റെ മതിലില്‍ ഇടിച്ചാണ് നിന്നത്. കൊല്ലത്ത് ഓഫീസ് യോഗത്തിനു ശേഷം തിരുവനന്തപുരത്തെത്തി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ബഷീറിന്‍റെ ദാരുണാന്ത്യം. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം വനിതാ സുഹൃത്തുമുണ്ടായിരുന്നുയി. എന്നാല്‍ പിന്നീട് സുഹൃത്തിനെ കേസില്‍ നിന്നും ഒഴിവാക്കി.