യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വച്ച വാടക വീടിന്റെ ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ഷകര്‍പൂറിലാണ് സംഭവം.
ബൾബ് ഹോൾഡറിനകത്താണ് മെമ്മറി കാർഡ് ഉൾപ്പെടെയുള്ള ക്യാമറകൾ വച്ചിരുന്നത്. സംശയം തോന്നിയ യുവതി വീടിനകത്തു വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.
സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് പരീക്ഷയുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് യുവതി ഇവിടെ താമസിച്ചു വന്നത്. അടുത്തയിടെ ഉത്തർപ്രദേശിലെ വീട്ടിൽ പോയപ്പോൾ വാടക വീടിന്റെ താക്കോൽ വീട്ടുടമയുടെ മകൻ കരണിനെ (30) ഏൽപിച്ചിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ക്യാമറ വച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. ക്യാമറയിൽ പതിഞ്ഞ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ച ലാപ്ടോപ്പും പിടിച്ചെടുത്തെന്ന് ഡിസിപി അപൂർവ ഗുപ്ത പറഞ്ഞു