TOPICS COVERED

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് ഷോളയൂര്‍ തേക്കുമുക്കി ഊരിലെ വള്ളി കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് രങ്കസ്വാമിയെ മണ്ണാര്‍ക്കാട് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അടുത്തദിവസം കോടതി ശിക്ഷ വിധിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

2014 ഒക്ടോബര്‍ എട്ടിനായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ രങ്കസ്വാമി ഭാര്യയുമായി വഴക്കിട്ടു. തര്‍ക്കത്തിനൊടുവില്‍ ചുറ്റികയും വടിയും ഉപയോഗിച്ച് വള്ളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും രങ്കസ്വാമി തയ്യാറായില്ല. നാട്ടുകാരെത്തിയപ്പോള്‍ പരുക്കേറ്റും വായില്‍നിന്നും രക്തമൊലിച്ചും മരിച്ചനിലയില്‍ കിടക്കുന്ന വള്ളിയെയാണ് കണ്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രാത്രിയില്‍ മദ്യപിച്ചെത്തിയ വള്ളി മരച്ചുവട്ടില്‍ വീണുകിടക്കുകയായിരുന്നുവെന്നും ഇതുകണ്ട് ദേഷ്യം വന്നപ്പോള്‍ വീടിനകത്തെത്തിച്ച് വടിയെടുത്ത് അടികൊടുത്തെന്നുമാണ് രങ്കസ്വാമി പറഞ്ഞത്. ഷോളയൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് രങ്കസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

നാല്‍പ്പത്തി അഞ്ച് മുറിവുകളാണ് മരിച്ച വള്ളിയുടെ ശരീരത്തിലുണ്ടായിരുന്നത്. അടിക്കാനുപയോഗിച്ച ചുറ്റികയില്‍ വള്ളിയുടെ മുടി പറ്റിപിടിച്ചിരുന്നത് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തിയതും നിര്‍ണായകമായി. പ്രതി വീടിനുള്ളില്‍ മടക്കിവെച്ചിരുന്ന വസ്ത്രങ്ങളില്‍ രക്തക്കറ കണ്ടെത്തിയതും അന്വേഷണത്തെ സഹായിച്ചു. 29 സാക്ഷികളില്‍ 20 പേരെ വിസ്തരിച്ചു. അഗളി ഡിവൈഎസ്പിയായിരുന്ന കെ.എം. ദേവസ്യയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന്‍ ഹാജരായി.