TOPICS COVERED

തൃശൂര്‍ - പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ പട്ടാപകല്‍ കാര്‍ യാത്രക്കാരായ സ്വര്‍ണ വ്യാപാരികളെ ആക്രമിച്ച് രണ്ടുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. സിനിമാ സ്റ്റൈലില്‍ മൂന്നു കാറുകളിലായെത്തിയ കവര്‍ച്ച സംഘം വ്യാപാരിയുടെ കാര്‍ ദേശീയപാതയില്‍ തടഞ്ഞു. വ്യാപാരിയേയും സുഹൃത്തിനേയും കാറുകളില്‍ കയറ്റി മറ്റൊരിടത്ത് ഇറക്കിവിട്ടു. അക്രമത്തില്‍ വ്യാപാരിയ്ക്കു പരുക്കേറ്റു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തൃശൂര്‍ കിഴക്കേകോട്ട സ്വദേശിയായ അരുണ്‍ സണ്ണിയും സുഹൃത്ത് കൊരട്ടി സ്വദേശി റോജി തോമസും കോയമ്പത്തൂരില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണവുമായി കാറില്‍ വരികയായിരുന്നു. തൃശൂര്‍ കല്ലിടുക്കില്‍ എത്തിയപ്പോഴാണ് മൂന്നു കാറുകളില്‍ എത്തിയ കവര്‍ച്ചാ സംഘം വളഞ്ഞത്. അരുണ്‍ സണ്ണിയേയും റോജി തോമസിനേയും ബലംപ്രയോഗിച്ച് മറ്റു രണ്ടു കാറുകളില്‍ കയറ്റി. സ്വര്‍ണ വ്യാപാരിയുടെ കാര്‍ മോഷ്ടാക്കള്‍ ഓടിച്ചു. കാറിലെ സ്വര്‍ണം തട്ടിയെടുത്ത ശേഷം വണ്ടിയുപേക്ഷിച്ചു. വ്യാപാരിയേയും സുഹൃത്തിനേയും മരത്താക്കരയിലും പാലിയേക്കരയിലുമായി ദേശീയപാതയില്‍ ഇറക്കിവിട്ടു. ചുറ്റികയും കോടാലിയും ഉപയോഗിച്ച് മോഷ്ടാക്കള്‍ ആക്രമിച്ചു. രണ്ടു പേര്‍ക്കും പരുക്കേറ്റു. 

മുഖംമൂടി ധരിച്ച സംഘമാണ് കവര്‍ച്ച നടത്തി മുങ്ങിയത്. ആലപ്പുഴ സ്വദേശികളാണെന്ന് സംശയിക്കുന്നു. കോയമ്പത്തൂരില്‍ നിന്ന് സ്വര്‍ണവുമായി വ്യാപാരി തൃശൂരിലേക്ക് വരുന്നത് ആരോ ഒറ്റുക്കൊടുത്തതാകാന്‍ സാധ്യതയുണ്ട്. ഇതാരാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.