തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. മൂന്നുപേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കെന്നും പൊലീസ്. ഒരു കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് കേസില്‍ പിടിയിലായിരിക്കുന്നത്. മുഖ്യപ്രതിയായ കണ്ണൂര്‍ സ്വദേശി സാദിഖ് ഒളിവിലാണ്. കോയമ്പത്തൂര്‍ സ്വദേശിയായ നാല്‍പതുകാരന്‍ അരുണിനെയാണ് മര്‍ദ്ദിച്ച് കൊന്ന ശേഷം മൃതദേഹം ആംബുലന്‍സില്‍ തള്ളിയത്.
തൃശൂര്‍ കയ്പമംഗലത്തെ സ്വകാര്യ ആംബുന്‍സ് ഡ്രൈവര്‍ക്ക് തിങ്കളാഴ്ച രാത്രി ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. വണ്ടി തട്ടിയ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു സന്ദേശം. ആംബുലന്‍സില്‍ യുവാവിനെ കയറ്റിയപ്പോള്‍ കാറിലുള്ളവരോട് കയറാന്‍ പറഞ്ഞു. കാറില്‍ പിന്‍തുടരാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയ ശേഷം കാറിലുള്ളവരെ കാണാനില്ല. ഇതോടെ ഡ്രൈവര്‍ ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പേ യുവാവ് മരിച്ചിരുന്നു.
ദേഹാമാസകലം മര്‍ദ്ദനമേറ്റ നിലയിലായിരുന്നു അരുണിന്‍റെ ശരീരം. കൊലപാതകമാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായി. പൊലീസിനെ ഉടനെ വിവരമറിയിച്ചു. ഇതിനിടെ, അരുണിന്റെ കൂടെയുണ്ടായിരുന്ന ശശാങ്കന്‍ പൊലീസിന് മുമ്പില്‍ എത്തി. അരുണിനേയും ശശാങ്കനേയും തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായിരുന്നു. കണ്ണൂര്‍ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിഖായിരുന്നു തട്ടിക്കൊണ്ടുപോയി വട്ടണാത്രയിലെ എസ്റ്റേറ്റില്‍ ബന്ദിയാക്കി മര്‍ദ്ദിച്ചത്.
നിധി നിക്ഷേപ പദ്ധതിയില്‍ പത്തു ലക്ഷം രൂപ അരുണ്‍ പറഞ്ഞ പ്രകാരം സാദിഖ് നിക്ഷേപിച്ചിരുന്നു. ഈ തുക തിരിച്ചു വാങ്ങാനായിരുന്നു അരുണിനെ തൃശൂരിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദനം തുടരുന്നതിനിടെ അരുണ്‍ കൊല്ലപ്പെട്ടു. ഇതിനു ശേഷം കയ്പമംഗലത്ത് ആംബുന്‍സ് വിളിച്ചുവരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഐസ് ഫാക്ടറി ഉടമ ഉള്‍പ്പെടെ നാലു പ്രതികളും ഒളിവിലാണ്. കണ്ണൂരില്‍ പ്രതികളുടെ വീട്ടില്‍ വളപട്ടണം പൊലീസും കൈപ്പമംഗലം പൊലീസും സംയുക്തമായി പരിശോധന നടത്തി.