കണ്ണൂരിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോക്സോ കേസ്. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് എന്നിവർക്കെതിരെയാണ് കേസ്. പ്ലസ് വൺ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ഇന്നലെ വൈകിട്ടാണ് പ്ലസ് വൺ വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർഥി കൂട്ടുകാരെ വിവരമാറിയിച്ചു. അപ്പോഴാണ് അവരിൽ ചിലർക്കും രമേശനിൽ നിന്ന് ദുരനുഭവമുണ്ടായതായി മനസിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ ഫോണിൽ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശൻ തന്റെ സുഹൃത്ത് കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും കൂട്ടി സ്ഥലത്തെത്തി.
രമേശനെ പിടികൂടിയ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസിൽ വിവരം അറിയിച്ചു. അപകടം മനസിലാക്കിയ അനീഷ് ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതോടെയാണ് അനീഷും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വിവരം പുറത്തറിഞ്ഞത്. രമേശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. അനീഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇരുവരെയും സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.