കൊച്ചി നഗരത്തിൽ ഓടുന്ന ബസിൽ അഞ്ചംഗ ഗുണ്ടാസംഘത്തിന്‍റെ അതിക്രമം. സ്ത്രീകളോടും കുട്ടികളോടും അശ്ലീല ആംഗ്യംകാണിച്ചതിന് പുറമെ ബസിലിരുന്ന് അക്രമികൾ കഞ്ചാവ് വലിച്ചു. ചോദ്യം ചെയ്ത കണ്ടക്ടറെ വളഞ്ഞിട്ട് മര്‍ദിച്ച അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. കാക്കനാട് നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഷന ബസിലായിരുന്നു അഞ്ചംഗ ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം. സെല്‍ഫിയെടുത്തും ബഹളംവെച്ചും യാത്രകാര്‍ക്ക് അസൗകര്യമുണ്ടാക്കിയ സംഘം പരസ്യമായി കഞ്ചാവ് വലിച്ചു. ബസിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കമന്‍റടിച്ചു മോശമായി പെരുമാറി. 

ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരെ ഇറക്കിയതിന് പിന്നാലെ ബസിനുള്ളിലിട്ട് കൂട്ടമായി മര്‍ദിച്ചു. ബസ് നിര്‍ത്തിയാല്‍ പന്തിയില്ലെന്ന് മനസിലാക്കിയ ഡ്രൈവര്‍ നേരെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഓടിച്ചുകയറ്റിയത്. ഇതോടെ ഗുണ്ടകള്‍ ജനല്‍വഴി ചാടി തലങ്ങുംവിലങ്ങും ഓടി. 

സെന്‍ട്രല്‍ പൊലീസും അവസരോചിതമായി പ്രതികരിച്ചു. എസ്ഐ അനൂപ് ചാക്കോയും സംഘവും അക്രിമകളില്‍ രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടി. കൊച്ചി സ്വദേശികളായ ജോയ്, ഷാജി എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ബസിലെ കണ്ടക്ടര്‍ ആശുപത്രിയില്‍ ചികിത്സതേടി.