തൃശൂരിൽ എ.ടി.എം കൊളളയടിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ താണിക്കുടം പുഴയിൽ നിന്ന് കണ്ടെത്തി. എ.ടി.എമ്മിൽ പണം സൂക്ഷിക്കുന്ന ഒൻപത് ട്രേകളും പുഴയിൽ നിന്ന് കണ്ടെടുത്തു.
എ.ടി.എം കവർച്ചാ സംഘവുമായുള്ള തെളിവെടുപ്പിനിടെ നിർണ്ണായക തെളിവുകൾ കണ്ടെത്തി. താണിക്കുടം പുഴയിൽ ഫയർഫോഴ്സിന്റെ സ്കൂബ സംഘം നടത്തിയ തിരച്ചിലിൽ ഗ്യാസ് കട്ടറും എടിഎമ്മിൽ പണം സൂക്ഷിക്കുന്ന ട്രേകളും കണ്ടെത്തി. തെളിവെടുപ്പിൽ ഒൻപത് ട്രേ ഒരു ഗ്യാസ് കട്ടർ രണ്ട് ഓക്ക്സിജൻ സിലിഡർ ഒരു ഡി.വി. ആർ എന്നിവ കണ്ടെത്തി. ഡി.വി. ആർ നായ്ക്കനാലിലെ എ.ടി.എമ്മിലെതാണെന്ന് എസ് ബി ഐ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ചാക്കിൽ കെട്ടി പുഴയിലേക്ക് എറിഞ്ഞ നിലയിലായിരുന്നു ഗ്യാസ് കട്ടർ കണ്ടെത്തിയത്. 12 ട്രേ പുഴയിലേക്ക് എറിഞ്ഞെന്നാണ് പ്രതികളുടെ മൊഴി. ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘത്തിന്റെ സഹായത്തോടെയാണ് ഈ തെളിവുകൾ കണ്ടെത്തിയത്.
കവർച്ച നടത്തിയ നായ്ക്കനാൽ എ.ടി.എം ലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. പ്രതികളായ സബീർ ഖാൻ സ്വകീൻ ഖാൻ എന്നിവരെ ATM ന് ഉള്ളിൽ കയറ്റി തെളിവെടുപ്പ് നടത്തി. ഇവരാണ് എടിഎമ്മിന് ഉള്ളിൽ കടന്ന് കട്ടർ ഉപയോഗിച്ച് മുറിച്ച് കവർച്ച നടത്തിയത്. കൊള്ളയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇക്രത്തെ എടിഎമ്മിന് സമീപത്ത് പുറത്തിറക്കിയാണ് നിർത്തിയത്. കഴിഞ്ഞ 27ന് 68 ലക്ഷത്തോളം രൂപയാണ് ഉത്തരേന്ത്യൻ സംഘം കവർന്നത്. മൊത്തം ഏഴ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ തമിഴ്നാട് പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഒരാൾക്ക് വെടിവെപ്പിൽ ഗുരുതരമായ പരുക്കേറ്റിരുന്നു. ബാക്കിയുള്ള അഞ്ചുപേരെയാണ് തൃശൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. നാല് പ്രതികളെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഹരിയാന രാജസ്ഥാൻ അതിർത്തിയിലെ മെവാത്ത് എന്ന പ്രദേശത്തു നിന്നുള്ളവരാണ് കവർച്ചാ സംഘം.