infant-baby

അനന്തരാവകാശിയായി ആണ്‍കുഞ്ഞില്ല എന്ന സഹോദരന്റെ ഭാര്യയുടെ സങ്കടത്തെ തുടര്‍ന്ന് വാടകക്കാരുടെ മകനെ തട്ടിക്കൊണ്ടുപോയി യുവതി. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. കുട്ടിയെ പൊലീസ് രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

ഇവരുടെ വാടകക്കാരുടെ മൂന്ന് വയസുള്ള മകനെയാണ് തട്ടിക്കൊണ്ടുപോയത്. വീടിന് മുന്‍പില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഒക്ടോബര്‍ നാല് മുതലാണ് കാണാതെയായത്. മകനെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് കംല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ എടുത്ത് കൗമാരക്കാരനായ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി പരിശോധനയില്‍ പൊലീസിന് ലഭിച്ചു. ഈ കുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കാരണം പൊലീസിന് വ്യക്തമായത്. 

അമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്ന് കൗമാരക്കാരന്‍ പൊലീസിനോട് പറഞ്ഞു. തന്റെ സഹോദരന് രണ്ട് പെണ്‍മക്കളാണ് എന്നും അനന്തരാവകാശിയായി ഒരു ആണ്‍കുട്ടി വേണം എന്ന ആഗ്രഹത്തെ തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. 

ENGLISH SUMMARY:

woman kidnapped the tenant's son after her brother's wife was sad that she did not have a son as an heir. The incident took place in Amroha, Uttar Pradesh. The child was rescued by the police