TOPICS COVERED

ഇടുക്കി തൊടുപുഴയിൽ സിനിമ ചിത്രീകരണത്തിനെത്തിയ പ്രവർത്തകർക്കെതിരെ ആക്രമണം. മൂന്ന് ആർട്ട് ജീവനക്കാരാണ് ആക്രമണത്തിനിരയായത്. ഇവർ താമസിച്ച റൂമിനുള്ളിൽ കയറി ഇരുപതോളം പേരടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പുതിയതായി ചിത്രീകരണം തുടങ്ങുന്ന മലയാള സിനിമയ്ക്ക് സെറ്റ് ഇടുന്നതിനായി ആറ് ജീവനക്കാരാണ് തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ പല സംഘങ്ങളായി തിരിഞ്ഞ് മുറിക്കുള്ളിൽ അതിക്രമിച്ചു കയറിയവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമണത്തിൽ കോഴിക്കോട് സ്വദേശി റെജിൽ, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു ജയസേനൻ എന്നിവർക്ക് പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ജയസേനന്റെ നില ഗുരുതരമാണ്.  

തൊടുപുഴ സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവറുമായിട്ടുണ്ടായ വാക്ക് തർക്കമാണ്‌ ആക്രമണത്തിൽ കലാശിച്ചത്. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി