TOPICS COVERED

തിരുവനന്തപുരത്ത് വിവിധയിടങ്ങളിലായി 48 കിലോ കഞ്ചാവ് പിടികൂടി. നെടുമങ്ങാട് ദമ്പതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ കിടപ്പു മുറിയില്‍ നിന്നാണ് 20 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് ഭര്‍ത്താവ് ഒാടി രക്ഷപെട്ടപ്പോള്‍ ഭാര്യയെ കസ്റ്റഡിയിലെടുത്തു.

നെടുമങ്ങാട് മഞ്ച ചാമ്പപുര എന്ന സ്ഥലത്ത് നിന്നാണ് വീട്ടില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ആര്യനാട് പറണ്ടോട് സ്വദേശി മനോജും ഭാര്യ ഭുവനേശ്വരിയുമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ആലപ്പുഴയില്‍ കഞ്ചാവ് കേസില്‍ പിടിയിലായവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. മനോജ ് ഒാടി രക്ഷപെട്ടു. പാലക്കാട് സ്വദേശിയായ ഭാര്യ ഭുവനേശ്വരിയെ കസ്റ്റഡിയിലെടുത്തു. 

രണ്ട് മാസം മുമ്പ് വീട് വാടകയ്ക്ക് എടുത്ത ദമ്പതികള്‍ അധികം വീടിന് പുറത്തിറങ്ങിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാറശാല റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നുമാണ് നാലംഗ സംഘത്തില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയത്. വലിയതുറ സ്വദേശിയായ രഘു, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികാളായ വിക്രം കുമാര്‍, രഞ്ചന്‍ ഖുറാ എന്നിവരാണ് പിടിയിലായത്. 

രഹസ്യവിവരത്തിന്റെ അടിസഥാനത്തിലായിരുന്നു പരിശോധന. പളളിച്ചലില്‍ കഞ്ചാവ് കൈമാറുന്നതിനിടെയാണ് എട്ടു കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്. പ്രാവച്ചമ്പലം സ്വദേശി റഹീമാണ് നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ വലയിലായത്.

ENGLISH SUMMARY:

Ganja seized from Trivandrum