കംബോഡിയയിൽ ജോലി തട്ടിപ്പിൽ കുടുങ്ങിയ വടകര സ്വദേശികൾ ഉൾപ്പെടെ ഏഴുപേര്‍ രക്ഷപ്പെട്ടു. സൈബര്‍ തട്ടിപ്പ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാക്കള്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിയതായി ബന്ധുകള്‍ക്ക് വിവരം ലഭിച്ചു. തട്ടിപ്പുകേന്ദ്രത്തില്‍ കുടുങ്ങിയ പേരാമ്പ്ര സ്വദേശിയെ രക്ഷപ്പെടുത്താന്‍ എംബസിയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
തായ്‌ലാൻഡിലെ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കള്‍ വിദേശത്ത് പുറപ്പെട്ടത്. എന്നാല്‍ കംബോഡിയയിലെ സൈബർ തട്ടിപ്പ് കമ്പനിയിലാണ് യുവാക്കളെ എത്തിച്ചത്. മറ്റൊരു കമ്പനിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
ഒക്ടോബർ 4 നാണ് ചെരണ്ടത്തൂർ സ്വദേശി മുഖേന യുവാക്കള്‍ വിദേശത്ത് എത്തിയത്. വൻ തുക വാങ്ങി സൈബർ തട്ടിപ്പ് കമ്പനിക്ക് യുവാക്കളെ കൈമാറിയെന്നാണ് പറയുന്നത്.
അപകടരമായ ജോലിയാണെന്നു മനസിലാക്കിയതോടെ പിൻമാറാൻ ശ്രമിച്ച യുവാക്കളെ പൂട്ടിയിട്ടുവെന്നാണ് ആരോപണം. യുവാക്കളുടെ ബന്ധുക്കൾ വടകര പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.