ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനെ ചോദ്യം ചെയ്യുന്നു. മരിച്ച ഷൈനിക്കും മക്കള്‍ക്കും നോബിയും കുടുംബവും അങ്ങേയറ്റം മാനസിക വേദനയുണ്ടാക്കിയെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ഏറ്റുമാനൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. വിശദമായ ചോദ്യംചെയ്യലിനു ശേഷമായിരിക്കും ആത്മഹത്യാപ്രേരണക്കേസ് ചുമത്തണോയെന്ന് തീരുമാനിക്കുക.
ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയ്ക്കു പിന്നാലെ സോഷ്യല്‍മീഡിയകളിലടക്കം വലിയതോതിലുള്ള വിമര്‍ശനമാണ് ഭര്‍ത്താവ് നോബിയ്ക്കും കുടുംബത്തിനുമെതിരെ വന്നത്. സംസ്കാരച്ചടങ്ങിനെത്തിയപ്പോള്‍ പോലും നാട്ടുകാരുടെ ഭാഗത്തുനിന്നും തെറിയഭിഷേകമാണ് നോബിയ്ക്കുനേരെയുണ്ടായത്. മുന്‍പ് മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയോട് ഈ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
നോബിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാണ് ഏറ്റുമാനൂർ പൊലീസിന്റെ തീരുമാനം. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മുൻപ് അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരുന്നത്. ഷൈനിയുടെ മാതാപിതാക്കളുടെ വിശദമായ മൊഴി ഏറ്റുമാനൂർ പൊലീസ് രേഖപ്പെടുത്തി. കടുത്ത ശാരീരിക പീഡനത്തെ തുടർന്നാണ് ഷൈനിയും മക്കളും 9 മാസം മുൻപ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് എത്തിയതെന്നാണ് മാതാപിതാക്കളുടെ മൊഴി.
കുടുംബപ്രശ്നങ്ങളാണു ഷൈനി, മക്കളുമായി ജീവനൊടുക്കാനുള്ള കാരണമെന്നാണ് ഏറ്റുമാനൂർ പൊലീസിന്റെ നിഗമനം. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന ഷൈനി കോടതിയെയും സമീപിച്ചിരുന്നു. ഇവരുടെ മൂത്തമകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഷൈനി 2 മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ജോലി ഇല്ലാതിരുന്നത്, നഴ്സിങ് യോഗ്യതയുള്ള ഷൈനിയെ അലട്ടിയിരുന്നതായി അയൽവാസികൾ പറയുന്നു.
പള്ളിയിൽ പോകുകയാണെന്നു പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽനിന്നിറങ്ങിയത്. വീടിനു 300 മീറ്റർ മാത്രം അകലെയാണു പാറോലിക്കൽ റെയിൽവേ ഗേറ്റ്. മരിച്ച അലീനയും ഇവാനയും യഥാക്രമം 6, 5 ക്ലാസ് വിദ്യാർഥികളാണ്. ട്രെയിൻ എത്തിയപ്പോൾ മക്കളെയും ചേർത്തുപിടിച്ച് ഷൈനി ട്രാക്കിൽ കയറിനിൽക്കുകയായിരുന്നെന്നു ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു.