ഓൺലൈൻ ഗെയിം കളിക്കുന്നത് വിലക്കിയതിന് ഒഡിഷയിൽ യുവാവ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി. ഡീഷയിലെ ജഗത് സിങ് പൂരിലാണ് സംഭവം. 21കാരനായ യുവാവ് പിതാവിനെയും മാതാവിനെയും സഹോദരിയെയും കല്ലോ കനമുള്ള മറ്റെന്തെങ്കിലും വസ്തുവോ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഭവാനി ശങ്കർ ഉദ്ഗത പറഞ്ഞു.
ഇരുമ്പു വടിയും കല്ലും ഉപയോഗിച്ച് അടിച്ചാണ് പ്രതി കൊല നടത്തിയത്. തിങ്കളാഴ്ച രാത്രി സുര്‍ജ്യകാന്തുമായി വീട്ടുകാര്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം ഗെയിം കളിക്കുന്നതിനെ മാതാപിതാക്കളും സഹോദരിയും ശക്തമായി എതിര്‍ത്തു. ഈ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്ക് മൂന്ന് പേരും ഉറങ്ങിക്കിടക്കുമ്പോളായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കാലിയ എന്ന പ്രശാന്ത് സേതി (65), ഭാര്യ കനകലത (62), മകൾ റോസലിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
Also Read; നിര്‍ധന കുടുംബത്തിന്‍റെ വൈദ്യുതി കണക്ഷന്‍ നശിപ്പിച്ച് സിപിഎം നേതാവിന്‍റെ ഗുണ്ടായിസം
അതിക്രമം അയല്‍വാസികളെ അറിയിച്ച പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തി പരിശോധന നടത്തിയ അയല്‍വാസികള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതശരീരങ്ങളാണ്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. അന്വേഷണത്തില്‍ വീടിനടുത്തുള്ള സ്കൂളില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ സുര്‍ജ്യകാന്ത് തൊഴില്‍ രഹിതനായിരുന്നു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
സുര്‍ജ്യകാന്ത് ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിന് മണിക്കൂറുകള്‍ ചിലവഴിക്കുമെന്നും ചിലപ്പോള്‍ ആരോടും പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാറുണ്ടെന്നും ഇയാളുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. പ്രതി മൊബൈല്‍ഫോണില്‍ സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് ഇവര്‍ എതിര്‍ത്തിരുന്നു.