കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥിയെ കേന്ദ്രീകരിച്ച് അന്വേഷണം. കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ ആഷിക്കാണ് കഞ്ചാവ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഹോസ്റ്റലിലെത്തിയാണ് ആഷിക്ക് ആകാശിന് കഞ്ചാവ് കൈമാറിയത്. ആകാശിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വാങ്ങാന് പിരിവ് നടന്നത്. ഈ പിരിവിന്റെ വിവരമാണ് പൊലീസിന് ലഭിച്ചത്. ആകാശിനൊപ്പം താമസിച്ചിരുന്ന കെ.എസ്.യു പ്രവർത്തകരായ ആദിൽ, അനന്തു എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ലഹരിയിടപാടിൽ ഇരുവർക്കും പങ്കിലെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവെത്തിക്കുമ്പോളും പൊലീസ് എത്തുമ്പോളും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഇരുവരുടെയും മൊഴി.
അതേസമയം, എസ്.എഫ്.ഐ നേതാവും, കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിന്റെ റൂമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നെന്ന് എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി ടി.ആര്.അർജുൻ ആരോപിച്ചു. അഭിരാജ് റൂമിൽ ഇല്ലാത്ത നേരത്താണ് കണ്ടെടുത്തത്. അഭിരാജ് ലഹരി ഉപയോഗിക്കില്ലെന്ന് അധ്യാപകരടക്കം പറയുന്നു. കെ.എസ്.യു നേതാവിന്റെ റൂമിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തിട്ടും അക്കാര്യത്തിൽ എല്ലാവരും മൗനം പാലിക്കുകയാണന്നും അർജുൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കാമ്പസുകളിൽ കഞ്ചാവ് ഉപയോഗിക്കുന്നവർക്കും, വിൽപന നടത്തുന്നവർക്കും എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയും രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റലിൻ നിന്ന് വലിയ തോതിൽ കഞ്ചാവ് കണ്ടെത്തിയത് ഗൗരവമേറിയ കാര്യമാണ്. കഞ്ചാവ് എത്തിയതിന്റെ ഉറവിടം കണ്ടെത്തണം. നിയമനടപടികൾക്ക് താനടക്കമുള്ള ജനപ്രതിനിധികളുടെ പൂർണ പിന്തുണയെന്നും ഹൈബി മനോരമ ന്യൂസിനോട് പറഞ്ഞു.