കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി ഈ ബന്ധത്തിൽ നിന്ന് പിൻമാറി. ഇതോടെ തേജസിന് വൈരാഗ്യമായെന്ന് പൊലീസ് പറയുന്നു.
ഫെബിന്‍റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ അറിയിച്ചതോടെ വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ജോലി കിട്ടിയതിന് പിന്നാലെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറി. തേജസ് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ലായിരുന്നു. ഇതും വൈരാഗ്യത്തിന് കാരണമായി. പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണ് വിവരം.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.