ഇന്‍സ്റ്റാഗ്രാമില്‍ യുവതിക്ക് ‘ഹായ്’ അയച്ച യുവാവിനെ മര്‍ദിച്ച കേസില്‍ യുവതി അടക്കം നാലുപ്രതികള്‍ പിടിയില്‍. ആലപ്പുഴ അരൂക്കുറ്റി സ്വദേശി പ്രഭജിത്, അരൂര്‍ സ്വദേശികളായ യദുകൃഷ്ണന്‍, അജയ് ബാബു, ഇടക്കൊച്ചി സ്വദേശി മേരി ഫെര്‍ണാണ്ടസ് എന്നിവരാണ് അറസ്റ്റിലായത്. അരൂക്കുറ്റി സ്വദേശി ജിബിന്‍ ആണ് മര്‍ദനമേറ്റത്.
ഗുണ്ടയുടെ പെണ്‍സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ ‘ഹലോ’ അയച്ചതാണ് മര്‍ദ്ദനത്തിനു കാരണം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടായിരുന്നു മര്‍ദനം. മര്‍ദനമേറ്റ ജിബിന്‍റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരുക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂരില്‍ നിന്നും അരൂക്കുറ്റിയിലേക്കു ബൈക്കില്‍ പോകുകയായിരുന്നു ജിബിന്‍. ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് ബൈക്ക് പാലത്തില്‍ ഒതുക്കിയപ്പോഴായിരുന്നു ആക്രമണം. ജിബിനെ കാറില്‍ കയറ്റി ഒഴിഞ്ഞ വീട്ടിലേക്കു കൊണ്ടു പോയി ക്രൂരമായി തല്ലിച്ചതച്ചു. പട്ടിക കൊണ്ടു ആഞ്ഞടിച്ചു. കഴുത്തില്‍ കയറിട്ടു വലിച്ചെന്നും ജിബിന്റെ സഹോദരന്‍ പറഞ്ഞു