പൊലീസുകാരന്‍റെ മാമ്പഴ മോഷണത്തിന് ശേഷം സംസ്ഥാനത്ത് സൈനികന്‍റെ മാലപൊട്ടിക്കല്‍. കണ്ണൂര്‍ പിണറായി സ്വദേശിയും കരസേനയിലെ ഹവില്‍ദാറുമായ കുഞ്ഞിലവീട്ടില്‍ ശരത്താണ് തലശേരി പൊലീസിന്‍റെ പിടിയാലയത്. ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധികയുടെ അര പവന്‍ മാല പൊട്ടിച്ചതിനാണ് അറസ്റ്റ്. 

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പുല്ലിപ്പറമ്പില്‍ ജാനകിയുടെ മാലയാണ് സൈനികന്‍ പൊട്ടിച്ചെടുത്തത്. പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. വയോധികയായ ജാനകി പുറകെ ഓടിയെങ്കിലും കാര്യമുണ്ടായില്ല.

പൊലീസില്‍ പരാതിപ്പെട്ടതോടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു. അന്വേഷണം ചെന്നുനിന്നത് രാജ്യം കാക്കുന്ന ഒരു സൈനികന്‍റെ വീട്ടില്‍. അവധിക്ക് നാട്ടിലെത്തിയ ഹവില്‍ദാര്‍ ശരത്തിനെ വീട്ടില്‍ നിന്നാണ് പൊക്കിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് നഷ്ടം വന്നപ്പോള്‍ അത് നികത്താന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് മൊഴി. അബദ്ധം പറ്റിയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തട്ടിയെടുത്ത മാല പ്രതി വിറ്റിരുന്നതായി കണ്ടെത്തി. ആഭരണം പൊലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്. കേട്ടുകേള്‍വിയില്ലാത്ത വിധം ഒരു സൈനികന്‍ മോഷണക്കേസില്‍ പിടിയിലായത് സേനയ്ക്കാകെ നാണക്കേടാണ്. 

ENGLISH SUMMARY:

Soldier arrested for stealing elderly lady's necklace