crime

TOPICS COVERED

ഭക്ഷണം ചോദിച്ച നാലുവയസുകാരനായ മകനെ മദ്യലഹരിയില്‍ അച്ഛന്‍   ക്രൂരമായി അടിച്ചുകൊന്നു.തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലാണ് സംഭവം. ബെല്‍ധാന സ്വദേിയായ ദുര്‍ഗേഷ് (28)ആണ് പ്രതി. ക്രൂരകൃത്യത്തിനുശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സാവങ്ക ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കൃത്യം നടന്നത്. നാലുവയസുകാരനായ കുഞ്ഞിനെ അച്ഛന്‍ മര്‍ദിക്കുന്നു എന്ന സന്ദേശമാണ് ആദ്യം സ്റ്റേഷനില്‍  ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.പൊലീസെത്തുമ്പോള്‍ കുഞ്ഞിന്‍റെ ശരീരം റോഡില്‍ അലക്ഷ്യമായി കിടക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചതായി പൊലീസ് സ്റ്റേഷന്‍ മേധാവിയും ഡെപ്യൂട്ടി ഇന്‍സ്പെക്ടറുമായ ഇര്‍ഫാന്‍ ഖുറൈഷി വ്യക്തമാക്കി. 

ഭാര്യയ്ക്കും നാലുവയസുകാരനായ മകനുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിയായ ഇയാളുമായി വഴക്കിട്ട് കുറച്ചുമാസങ്ങള്‍ക്കുമുന്‍പാണ് ഭാര്യ ആറ് വയസുള്ള മകളുമായി നാഷിക്കിലെ സ്വന്തം വീട്ടിലേക്ക് പോയത്. സംഭവം നടന്ന ദിവസം മുഴുവനും നാലുവയസുകാരന്  യാതൊരു ഭക്ഷണവും ലഭിച്ചിരുന്നില്ല.  ദുര്‍ഗേഷ് ജോലിക്ക് പോതിനാല്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്തിരുന്നില്ല. വിശന്ന കുട്ടി അച്ഛനോട് ഭക്ഷണം ചോദിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കുട്ടി വിശന്നുകരഞ്ഞത് കണ്ട് അച്ഛന്‍ കുഞ്ഞിനെ അടിക്കാന്‍ തുടങ്ങി, കരച്ചില്‍ നിര്‍ത്താത്തതോടെ കുപിതനായ പിതാവ് കുഞ്ഞുമായി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി റോഡിലിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 

കുഞ്ഞിന്‍റെ മുഖത്തും ശരീരത്തിലും ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മ എത്തുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പാണ് പ്രതിയും ഭാര്യയും പ്രണയിച്ച് വിവാഹം ചെയ്തത്.

ENGLISH SUMMARY:

A drunken father beats his four-year-old son to death for asking for food