കൊലപാതകക്കേസിലെ പ്രതിയെ പിടിക്കാന്‍ ഗുണ്ടകളുടെ സഹായത്തോടെ പൊലീസ് എത്തിയെന്നും വിലങ്ങുവച്ച് ആളുമാറി മര്‍ദിച്ചെന്നും പരാതി. കൊല്ലം ചടയമംഗലം കല്ലുമല സ്വദേശി സുരേഷിനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. കാട്ടാക്കട എസ്െഎ മനോജിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും മൂന്നു ഗുണ്ടകളുമാണ് മര്‍ദിച്ചതെന്ന് സുരേഷ് പറയുന്നു.
ശനിയാഴ്ച രാത്രി പത്തിനാണ് പരാതിക്കിടയായത് നടന്നത്. ചടയമംഗലം കല്ലുമലയിൽ താമസിക്കുന്ന അഞ്ചൽ വിളക്കുപാറ സ്വദേശി പുളിവിള വീട്ടിൽ 41 വയസ്സുള്ള സുരേഷ് 32 വയസ്സുള്ള ഭാര്യ ബിന്ദു എന്നിവരെയാണ് ഗുണ്ടാസംഘവും പൊലീസും ആളുമാറി മര്‍ദിച്ചതായി പരാതി. സ്വകാര്യ കാറില്‍ വീട്ടിലെത്തിയ മൂന്നുപേര്‍ കുടിക്കാന്‍ വെളളം ചോദിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് എത്തുന്നത്. കാട്ടാക്കട എസ്ഐ മനോജും മറ്റ് പൊലീസുകാരും വീടിനുളളില്‍ കയറി സുരേഷിന്റെ കയ്യിൽ വിലങ്ങിടുകയും കുനിച്ചു നിര്‍ത്തി മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഭാര്യ ബിന്ദുവിനെയും മര്‍ദിച്ചു. പ്രദേശത്തെ ഗുണ്ടകളായ വിഷ്ണു, സാന്‍ജോ, മറ്റൊരാളുമാണ് പൊലീസിനൊപ്പം ഉണ്ടായിരുന്നത്. തട്ടിയെടുത്ത ഒന്നരക്കിലോ സ്വര്‍ണം എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് സുരേഷ്.
സുരേഷിനെ പൊലീസ് ജീപ്പിലിട്ട് കൊണ്ടുപോയെങ്കിലും ആളുമാറിയതിനാല്‍ ഒന്നരമണിക്കൂറിനകം വീടിന് സമീപം ഉപേക്ഷിച്ച് പൊലീസ് കടന്നുകളഞ്ഞു. വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും പൊലീസ് നശിപ്പിച്ചതായി ദമ്പതികള്‍ പറയുന്നു. സുരേഷിന്റെ ഭാര്യ ബിന്ദുവിനോട് മോശമായി സംസാരിച്ചു. കൊല്ലം റൂറൽ എസ്പിക്ക് ദമ്പതികള്‍ പരാതി നല്‍കി. പൊലീസിന് ആളുമാറിപ്പോയതാണെന്നും ദമ്പതികളെ മര്‍ദിച്ചിട്ടില്ലെന്നും എസ്െഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ഗുണ്ടകള്‍ ആരാണെന്ന് അറിയില്ലെന്നുമാണ് കാട്ടാക്കട ഇന്‍സ്പെക്ടറുടെ വിശദീകരണം.